കൊല്ലം: അമ്മയെയും മൂന്നുവയസ്സുള്ള കുഞ്ഞിനെയും വീടിനുള്ളിൽ കഴുത്തിനു മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. തൊടിയൂർ പുലിയൂർവഞ്ചി തെക്ക് വൈപ്പിൻകര ബിനു നിവാസിൽ സുനിൽകുമാറിന്റെ (ബിനുകുമാർ) ഭാര്യ സൂര്യയും (35) മകൻ ആദിദേവുമാണ് മരിച്ചത്.

കൊല്ലത്ത് കട നടത്തുന്ന സുനിൽകുമാറും ഭാര്യയും കുഞ്ഞുമാണ് വീട്ടിൽ താമസിച്ചിരുന്നത്. വൈകിട്ട് മൂന്നുവരെയും സൂര്യയെയും കുഞ്ഞിനെയും വീട്ടിൽ ബന്ധുക്കൾ കണ്ടിരുന്നു. എന്നാൽ, വൈകിട്ട് വീടിന്റെ കതക് അടച്ച നിലയിലായിരുന്നു. വിളിച്ചിട്ട് പ്രതികരണ മില്ലാത്തതിനാൽ രാത്രി 7.30ഓടെ സമീപവാസികളുടെ സഹായത്തോടെ ബന്ധുക്കൾ ജനൽചില്ലുകൾ പൊട്ടിച്ചുനോക്കിയപ്പോഴാണ് ഇരുവരെയും മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടത്.

കരുനാഗപ്പള്ളി എ.സി.പി സജീവ്, സിഐ വിൻസെന്റ് എന്നിവരുടെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഫോറൻസിക്, -വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തിയശേഷം ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹങ്ങൾ മാറ്റും.

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അമ്മ സൂര്യ ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ നിഗമനം. ഇക്കാര്യത്തിൽ വിശദ അന്വേഷണം തന്നെ നടത്തും. കൊലപാതക സാധ്യതയും പരിശോധിക്കും.