കോഴിക്കോട്: വിവാദമായ കൂടത്തായി കൂട്ടക്കൊലപാതക കേസിൽ നിയമപോരാട്ടം തുടങ്ങി. സിലി, റോയ് തോമസ് തുടങ്ങിയവരുടെ വധക്കേസുകളിലാണ് ഇപ്പോൾ വിചാരണ ആരംഭിച്ചിരിക്കുന്നത്. രണ്ട് കേസുകളിലും ജോളിയാണ് ഒന്നാം പ്രതി. കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ ആരംഭിച്ചിരിക്കുന്നത്. സിലി വധക്കേസിൽ നിന്നും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണെന്ന് ആവശ്യപ്പെട്ട് ജോളിയുടെ അഭിഭാഷകൻ ഇന്ന് വിടുതൽ ഹർജി സമർപ്പിച്ചിരിക്കുകയാണ്. കേസ് കെട്ടി ചമച്ചതാണെന്ന് ജോളിയുടെ അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചു.

മുഖ്യ പ്രതി ജോളി ജോസഫിന് വേണ്ടി അഡ്വ. ബിഎ ആളൂരിന്റെ അഭിഭാഷകരാണ് ഇപ്പോൾ ഹാജരാകുന്നത്. പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷൽ പ്രൊസിക്യൂട്ടർ അഡ്വ.എൻ.കെ.ഉണ്ണിക്കൃഷ്ണനും ഹാജരായി. അതേ സമയം അടുത്ത ഘട്ടത്തിൽ ഒന്നാം പ്രതി ജോളിക്ക് വേണ്ടി നേരിട്ട് ഹാജരാകുമെന്ന് അഡ്വ. ആളൂർ മറുനാടൻ മലയാളിയോട് പറഞ്ഞു. നിലവിൽ മുംബൈയിലുള്ള അദ്ദേഹം കേസ് അടുത്തതായി പരിഗണനക്കെടുക്കുന്ന സെപ്റ്റംബർ 8,9 തിയ്യതികളിൽ നേരിട്ട് ഹാജരാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സെപ്റ്റംബർ 8, 9 തീയതികളിൽ കേസിൽ വാദം തുടരും. റോയ് തോമസ് കേസിലെ അഞ്ചാം പ്രതിയായ നോട്ടറി വിജയകുമാറിന് വേണ്ടിയും ഇന്ന് അഭിഭാഷകൻ കോടതിയിൽ ഹാജരായി. ഇന്ന് വാദം കേട്ട രണ്ട് കേസിലും ജോളി ജോസഫാണ് ഒന്നാം പ്രതി. റോയ് വധത്തിൽ ഭാര്യയായിരുന്ന ജോളി ഉൾപ്പെടെ അഞ്ച് പ്രതികളും സിലി വധക്കേസിൽ മൂന്ന് പ്രതികളുമാണ് ഉള്ളത്. എം.എസ്.മാത്യു, പ്രജികുമാർ, കെ.മനോജ്കുമാർ, നോട്ടറി സി.വിജയകുമാർ എന്നിവരാണ് റോയ് തോമസ് വധത്തിലെ മറ്റ് നാല് പ്രതികൾ. സ്വത്ത് കൈക്കലാക്കാൻ വേണ്ടി ഭർത്താവായിരുന്ന റോയ് തോമസിനെ ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.

പോസ്റ്റുമോർട്ടത്തിൽ സയനൈഡ് ഉള്ളിൽ ചെന്നാണ് റോയ്തോമസ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. പ്രജികുമാറാണ് സയനൈഡ് നൽകിയത്. എംഎസ് മാത്യുവാണ് അത് ജോളിക്ക് നൽകിയത്. ജോളിയുമായി ചേർന്ന് വ്യാജ ഒസിയത്ത് നിർമ്മിച്ചതിനാണ് മനോജ് കുമാറിനെ പ്രതിചേർത്തിരിക്കുന്നത്. വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഒസിയത്ത് സാക്ഷ്യപ്പെടുത്തിയെന്നതിനാണ് നോട്ടറി സി വിജയകുമാറിനെ പ്രതി ചേർത്തത്. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയത് ഷാജുവിനെ സ്വന്തമാക്കാൻ വേണ്ടിയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. സിലിക്ക് മരുന്നിലാണ് സയനൈഡ് കലർത്തി നൽകിയത്. സയനൈഡ് കലർത്തിയ മരുന്ന് കഴിച്ച് തളർന്നുവീണ സിലിയെ ആശുപത്രിയിൽ എത്തിക്കാൻ മനഃപൂർവ്വം വൈകിപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.

എംഎസ് മാത്യു, പ്രജികുമാർ എന്നിവർ തന്നെയാണ് ഈ കേസിലും രണ്ടും മൂന്നും പ്രതികൾ. ഈ മാസം 11നാണ് കേസിന്റെ പ്രാഥമിക വിചാരണ നടപടികൾ ആരംഭിച്ചത്. സയനെഡ് നൽകി കൊലപ്പെടുത്തിയ റോയ് തോമസ്, സിലി ഷാജു എന്നിവരുടെ കൊലപാത കേസുകളിലാണ് ഇപ്പോൾ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം കേട്ടുകൊണ്ടിരിക്കുന്നത്.