കോതമംഗലം: ഹണി ട്രാപിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. ഇതോടെ ഒരു യുവതി ഉൾപ്പടെ ഏഴ് പേർ പിടിയിലായി.കുട്ടമ്പുഴ കല്ലേലിമേട് തോബ്രയിൽ റ്റി.വി.നിഖിൽ (24) കുറ്റിലഞ്ഞി പുതുപ്പാലം പാറയ്ക്കൽ പുത്തൻപുര അഷ്‌ക്കർ (21 ) എന്നിവരെയാണ് വെള്ളിയാഴ്‌ച്ച പിടിയിലായത്.നെല്ലിക്കുഴിയിൽവാടകയ്ക്കു താമസിക്കുന്ന മുളയംകോട്ടിൽ ആര്യ (25), കുറ്റിലഞ്ഞി കപ്പടക്കാട്ട് അശ്വിൻ (19)നെല്ലിക്കുഴി സ്വദേശികളായ കാപ്പുചാൽ മുഹമ്മദ് യാസിൻ (22), പറമ്പിൽ റിസ്വാൻ( 21 ) കുറ്റിലഞ്ഞി കാഞ്ഞിരകുഴി ആസിഫ് (19) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

ചൊവ്വാഴ്‌ച്ച രാത്രിയാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. മൂവാറ്റുപുഴയിലെ സ്ഥാപന ഉടമയെ മുൻപ് ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യ കോതമംഗലത്തെ ലോഡ്ജിൽ വിളിച്ചു വരുത്തിയ ശേഷം കെണിയിൽ അകപ്പെടുത്തി ഇയാളോട് പണം ആവശ്യപ്പെടുകയായിരുന്നു.

പണം നൽകാത്ത പക്ഷം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ഇയാളുടെ എ.റ്റി.എം,പാൻ കാർഡുകൾ കരസ്ഥമാക്കി. ഇയാളുടെ കാറിൽ കയറ്റി കോതമംഗലം കോട്ടപ്പടി ഭാഗങ്ങളിലൂടെ കറങ്ങി നടക്കുകയായിരുന്നു.ഇതിനിടയിൽ ഇയാളുടെ അക്കൗണ്ടിൽ നിന്ന് 35000 രൂപ പിൻവലിച്ചെടുക്കുകയും ചെയ്തു.

മോചിപ്പിക്കണമെങ്കിൽ 3.50 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടിരുന്നത്. കോട്ടപ്പടിയിൽ വച്ച് തന്ത്രത്തിൽ രക്ഷപ്പെട്ട സ്ഥാപന ഉടമ കാറിൽ നിന്നു രക്ഷപ്പെട്ട് കോട്ടപ്പടി സ്റ്റേഷനിലെത്തുകയായിരുന്നു. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽആര്യയെയും അശ്വിനെയും പിടികൂടുകയായിരുന്നു. തുടർന്നാണ് മറ്റ് പ്രതികൾ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.കോതമംഗലം പൊലീസ് ഇൻസ്‌പെക്ടർ ബി.അനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.