- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താം വയസ്സിൽ എൻ എൻ പിള്ളയുടെ ''ഈശ്വരൻ അറസ്റ്റിൽ'' എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടക്കം; മകനെ ബാലതാരമാക്കാനെത്തി അച്ഛൻ ടെലി സീരിയൽ നടനായി; എൽഐസിയിലെ ജോലിക്കൊപ്പം അഭിനയത്തിൽ നിറഞ്ഞു; തൃഷയുടെ മലയാളി അമ്മാവൻ ഹിറ്റായപ്പോൾ താരമായി; അപ്രതീക്ഷിതമായി ഹൃദയാഘാതം; നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

കോട്ടയം: നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. പുലർച്ചെ നാലേകാലോടെയായിരുന്നു മരണം. പുലർച്ചെ മൂന്ന് മണിയോടെ സുഹൃത്തിനെ വിളിച്ച് ആശുപത്രിയിലേക്ക് പോകണമെന്ന് കോട്ടയം പ്രദീപ ആവശ്യപ്പെട്ടു. കൂട്ടുകാരൻ എത്തി ആശുപത്രിയിൽ എത്തിച്ചു. പെട്ടെന്നുണ്ടായ ഹൃദയാഘാതമായിരുന്നു മരണ കാരണം.
കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ് പ്രദീപ്. ജനിച്ചതും വളർന്നതുമെല്ലാം കോട്ടയം ജില്ലയിലെ തിരുവാതുക്കലായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് യുവജനോത്സവത്തിലും സ്‌കൂൾ വാർഷിക പരിപാടികളിലും പ്രദീപ് സജീവമായിരുന്നു. പാട്ട്, ഡാൻസ്, എകാങ്കനാടകം തുടങ്ങിയവയിലായിരുന്നു പ്രധാനമായും പങ്കെടുത്തിരുന്നത്. വർഷങ്ങളായി കോട്ടയം തിരുവാതുക്കൽ രാധാകൃഷ്ണ തീയേറ്ററിന് സമീപം താമസിച്ചിരുന്ന അദ്ദേഹം, പതിയെ സിനിമയിലേക്ക് ആകൃഷ്ടനായി.
പത്താം വയസ്സിൽ എൻ എൻ പിള്ളയുടെ ''ഈശ്വരൻ അറസ്റ്റിൽ'' എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് നാല്പത് വർഷമായി നാടകരംഗത്ത് സജീവമായിരുന്നു. കാരാപ്പുഴ സർക്കാർ സ്‌കൂളിലും ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂർത്തിയാക്കി. 1989 മുതൽ എൽ ഐ സി ഉദ്യോഗസ്ഥനായി. അടുത്ത കാലത്താണ് സർവ്വീസിൽ നിന്ന് വിരമിച്ചത്.
അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയർ ആയ ഒരു റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്കുന്നത്. നിർമ്മാതാവ് പ്രേം പ്രകാശാണ് അദ്ദേഹത്തിന് ആ അവസരം നൽകിയത്.
ആദ്യം സിനിമാ ക്യാമറയ്ക്ക് മുന്നിൽ വരുന്നത് 1999 ൽ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ്. നരേന്ദ്രപ്രസാദിനൊപ്പം ഒരു ചെറു വേഷമാണ് ആന്ന് അഭിനയിച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറു വേഷങ്ങളിൽ അഭിനയിച്ചു. 2009 ൽ ഗൗതം മേനോന്റെ ''വിണ്ണൈത്താണ്ടി വരുവായ'' എന്ന ചിത്രത്തിൽ നായികയായ തൃഷയുടെ മലയാളി അമ്മാവനായി ഒരു ചെറു വേഷം ചെയ്തു.
യാതൊരു പ്രതീക്ഷയുമില്ലാതെ, ഗൗതം മേനോനെ കാണുക എന്ന ആഗ്രഹവുമായി നന്ദു പൊതുവാൾ വഴി ഒഡീഷനു പോയ പ്രദീപിന് അവിചാരിതമായി നറുക്ക് വീഴുകയായിരുന്നു. അതിലെ ഡയലോഗ് ശ്രദ്ധ നേടിയതോടെ കോട്ടയം പ്രദീപിനെ തേടി അവസരങ്ങൾ വന്നെത്തി. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു.
വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്തിലെ പൊലീസ് കോൺസ്റ്റബിളിന്റെ വേഷം ചെയ്ത ശേഷം പ്രദീപ് മലയാളത്തിലെ മിക്ക സിനിമകളുടെയും ഭാഗമായി മാറി. തമിഴിൽ രാജാ റാണി, നൻപനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. ഭാര്യ മായ, മക്കൾ വിഷ്ണു, വൃന്ദ.


