- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23 ശതമാനത്തിന് മുകളിൽ; കോഴിക്കോട്ട് കണ്ടെയ്ന്മെന്റ്, ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് പ്രദേശങ്ങളിൽ നിയന്ത്രണം കടുപ്പിച്ചു
കോഴിക്കോട്: കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ കൺടെയ്ന്മെന്റ് സോൺ, ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോൺ എന്നിവിടങ്ങളിൽ സി.ആർ പി സി. 144 പ്രകാരം ജില്ലാ കലക്ടർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഏപ്രിൽ 5 ന് 10.6 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഇപ്പോൾ 23 ശതമാനത്തിന് മുകളിലെത്തി നിൽക്കുകയാണ്. കൂടുതൽ രോഗവ്യാപനം തടയാനും പ്രതിസന്ധി ഉണ്ടാകാതിരിക്കാനുമുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ആരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
കണ്ടെയ്ന്മെന്റ് സോണിൽ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോവിഡ് പ്രോട്ടോകോൾ പാലിച്ച് നിർവ്വഹിക്കാം. ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർക്ക് അനുമതിയില്ല. അനുമതിയോടെ നടത്തുന്ന മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക കൂടിച്ചേരലുകളിലും അംഗസംഖ്യ 5 ആയി പരിമിതപ്പെടുത്തി. പഴം, പച്ചക്കറി, പലചരക്ക് കടകൾ, പെട്രോൾ പമ്പുകൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവയൊഴികെയുള്ള സ്ഥാപനങ്ങൾ രാവിലെ 7 മുതൽ രാത്രി 7 വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ഹോട്ടലുകളിൽ രാത്രി ഏഴ് മണി വരെ മാത്രമേ ഇരുത്തി ഭക്ഷണം നൽകാവൂ. രാത്രി 9 വരെ പാർസൽ നൽകാം.
ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണിൽ ഒരു വിധത്തിലുള്ള കൂടിച്ചേരലും അനുവദിക്കില്ല. അത്യാവശ്യവും അടിയന്തിരവുമായ ആവശ്യങ്ങൾക്കേ പുറത്തേക്ക് യാത്ര അനുവദിക്കൂ. ഭക്ഷ്യ വസ്തുക്കൾ, മരുന്നുകൾ എന്നിവയുടെ കടകൾക്കും ആശുപത്രികൾക്കും മാത്രമേ തുറക്കാൻ അനുവാദമുള്ളൂ. ഇത്തരം കടകൾ രാത്രി ഏഴ് മണി വരെ തുറക്കാം. ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം നൽകരുത്.
രാത്രി 9 വരെ പാർസൽ നൽകാം. ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോൺ വേലി കെട്ടി അടയ്ക്കും. അകത്തേക്കും പുറത്തേക്കുമായി ഓരോ കവാടങ്ങളേ ഉണ്ടാകൂ.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇവിടങ്ങളിൽ വിവാഹം ഉൾപ്പെടെ എല്ലാതരം ചടങ്ങുകളിലും അഞ്ച് പേരിൽ കൂടുതൽ പാടില്ല. ചടങ്ങുകൾ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
ബന്ധപ്പെട്ട സെക്ടറൽ മജിസ്‌ട്രെട്ടു മാർക്കും ആർ. ആർ. ടി. മാർക്കും വിവരം കൈമാറണം. ആരാധനാലയങ്ങളിലും അഞ്ച് പേരിൽ കൂടുതൽ പാടില്ല.മെഡിക്കൽ സ്റ്റോറുകൾ, പലചരക്ക്, പഴം,പച്ചക്കറി കടകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയ അവശ്യ വിഭാഗങ്ങൾ ഒഴികെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളു.ഹോട്ടലുകളിൽ രാത്രി ഏഴു വരെ മാത്രമേ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുമതി ഉള്ളു. രാത്രി ഒൻപതു വരെ പാർസൽ സർവീസ് അനുവദനീയം ആണ്.
വ്യാപാര സ്ഥാപനങ്ങളിൽ സാനിറ്റയ്‌സർ, മാസ്‌ക്, സാമൂഹിക അകലം എന്നിവ കർശനമായി പാലിക്കുന്നുണ്ടോ എന്നത് സെക്ടറൽ മജിസ്‌ട്രെട്ടുമാരും ആർ. ആർ. ടി മാരും പരിശോധിക്കും. പ്രോട്ടോകോൾ ലംഘനം കണ്ടാൽ രണ്ടു ദിവസം കട അടപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ആവശ്യമെന്നു തോന്നിയാൽ കൂടുതൽ ഗൗരവമായ നടപടികൾ കൈക്കൊള്ളും.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെ ആകും വരെ ഈ പഞ്ചായത്തുകളിൽ നിയന്ത്രണം തുടരും