മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ കണ്ടെത്താൻ മുസ്ലിംലീഗിന്റെ കോളേജ് അദ്ധ്യാപകസംഘടന രഹസ്യസർവേ നടത്തി. വേങ്ങര മണ്ഡലത്തിൽ കോൺഫെഡറേഷൻ ഓഫ് കേരള കോളേജ് ടീച്ചേഴ്സ് നടത്തിയ സർവേയിൽ മുൻതൂക്കം മുസ്ലിംലീഗ് ജനറൽസെക്രട്ടറി കെ.പി.എ. മജീദിനാണ്. സർവേ റിപ്പോർട്ട് പാർട്ടിക്ക് കൈമാറി. പഞ്ചായത്തംഗങ്ങളടക്കം 604 പേരാണ് സർവേയിൽ പങ്കെടുത്തത്.

ഫോറം ഫോർ ഡെമാക്രാറ്റിക് ഇനീഷ്യേറ്റീവ് എന്ന പേരിലാണ് ചോദ്യാവലി തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ 16-ാം ചോദ്യം യു.ഡി.എഫ്. സ്ഥാനാർത്ഥിയായി താഴെ പറയുന്നവരിൽ ആരായിരിക്കും വരിക എന്നാണ്. ഉത്തരങ്ങളുടെ കൂട്ടത്തിൽ സി.പി ബാവഹാജി, കെ.പി.എ. മജീദ്, കെ.എൻ.എ. ഖാദർ, വി.വി. പ്രകാശ്, ആര്യാടൻ ഷൗക്കത്ത് എന്നീ പേരുകളാണുള്ളത്. ഇതിൽ കെ.പി.എ. മജീദിന്റെ പേരിലാണ് കൂടുതൽപേർ മാർക്ക് ചെയ്തത്. തൊട്ടുപിന്നിൽ കെ.എൻ.എ. ഖാദറുണ്ട്.

പതിനേഴാംചോദ്യം 'ഇവരാരുമല്ലെങ്കിൽ താങ്കൾ പ്രതീക്ഷിക്കുന്നത് ആരെയാണ്' എന്നാണ്. ഈ ചോദ്യത്തിന് ഉത്തരമായി കൂടുതൽപ്പേരും അബ്ദുറഹിമാൻ രണ്ടത്താണിയുടെ പേരാണ് കൊടുത്തിട്ടുള്ളത്. പി.കെ. ഫിറോസ്, പി.കെ. അസ്ലു എന്നിവരുടെ പേരുകളും മാർക്ക്ചെയ്തിട്ടുണ്ട്.