ന്യൂഡൽഹി: കെപിസിസി പ്രസിഡന്റിനെ എഐസിസി യോഗത്തിന് ശേഷമേ തീരുമാനിക്കൂവെന്ന് സൂചന. എഐസിസി പ്രസിഡന്റായി രാഹുൽ ഗാന്ധി ചുമതല ഏറ്റശേഷമാകും ഇത്. അടുത്ത ചൊവ്വാഴ്ചയ്ക്ക് മുമ്പ് കെപിസിസിയുടെ യോഗം ചേരും. കെപിസിസി അംഗങ്ങളാകേണ്ടവരുടെ പട്ടിക തയ്യാറാക്കൽ അന്തിമ ഘട്ടത്തിലാണ്. കേരളത്തിലെ പിസിസി പട്ടിക ഏറക്കുറെ സ്വീകാര്യമെന്നാണ് വിലയിരുത്തൽ.

രാഷ്ട്രീയകാര്യ സമിതിയെയും എംപിമാരെയും ഉൾക്കൊള്ളിച്ചു സമഗ്രചർച്ച ഉടൻ നടത്തും. കോൺഗ്രസ് തിരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി നേതാക്കൾ ആശയ വിനിമയം തുടരുകയാണ്. എംപിമാരായ കെ.വി.തോമസ്, എം.ഐ.ഷാനവാസ്, എം.കെ.രാഘവൻ, ശശി തരൂർ, ഡൽഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി പി.സി.ചാക്കോ എന്നിവരാണു പിസിസി അംഗങ്ങളുടെ പട്ടികയെക്കുറിച്ചു തിരഞ്ഞെടുപ്പ് അഥോറിറ്റിയുമായി ചർച്ച നടത്തിയത്. അഥോറിറ്റി അംഗം മധുസൂദൻ മിസ്ത്രി, കേരളത്തിന്റെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്, സംസ്ഥാന വരണാധികാരി സുദർശൻ നച്ചിയപ്പൻ എന്നിവരും പങ്കെടുത്തു.

നേതാക്കളുടെ അഭിപ്രായങ്ങൾകൂടി പരിഗണിച്ചു പട്ടിക പൂർത്തിയാക്കാൻ അഥോറിറ്റി, സംസ്ഥാന വരണാധികാരിക്കു നിർദ്ദേശം നൽകി. ഇന്നു തമിഴ്‌നാട് പിസിസി യോഗത്തിൽ പങ്കെടുക്കുന്ന നച്ചിയപ്പൻ നാളെ തിരിച്ചെത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളുമായി നാളെത്തന്നെ ചർച്ച പൂർത്തിയാക്കി അന്തിമ പട്ടികയ്ക്കു രൂപം നൽകാനാണു ശ്രമം. ഇതോടെ കെപിസിസി അംഗങ്ങളുടെ പട്ടികയ്ക്ക് അന്തിമ രൂപമാകും.

കേരളം ഒഴികെയുള്ള സംസ്ഥാനങ്ങൾ പിസിസി അംഗങ്ങളുടെ പട്ടിക അംഗീകരിച്ചു പൊതുയോഗത്തിലേക്കു കടന്നിട്ടുണ്ട്. പിസിസി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ എന്നിവരെ തിരഞ്ഞെടുക്കേണ്ടതു പൊതുയോഗത്തിലാണ്. പകരം, ഈ പദവികളിലേക്കു നാമനിർദ്ദേശം നടത്തുന്നതിനു കേന്ദ്രനേതൃത്വത്തെ അധികാരപ്പെടുത്തുകയുമാവാം. ചൊവ്വാഴ്ചയെങ്കിലും ഈ നടപടി പൂർത്തിയാക്കണം. കേരളത്തിലെ സാഹചര്യത്തിൽ സ്ഥാനമാനങ്ങൾ നാമനിർദ്ദേശമാകും. ഇതിനുള്ള ശുപാർശ കെപിസിസി യോഗം പാസാക്കാനാണ് സാധ്യത. ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷനാകാൻ ഇല്ലെന്ന് വ്യക്തമായി കഴിഞ്ഞു. ബെന്നി ബെഹന്നാന്റെ പേരാണ് ഉമ്മൻ ചാണ്ടി മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ എ ഗ്രൂപ്പിന്റെ പിൻബലത്തിൽ ഹസൻ തുടരാനും കരുനീക്കം നടത്തുന്നുണ്ട്.

ജനറൽ സെക്രട്ടറിമാരെ പിസിസി പ്രസിഡന്റിനു നാമനിർദ്ദേശം ചെയ്യാം. അതതു പ്രദേശങ്ങളിൽ നിന്നു തന്നെ പിസിസി അംഗങ്ങളെ നിയോഗിക്കുകയെന്ന നിബന്ധന പാലിക്കാത്തതാണു കേരള പട്ടികയിലെ പോരായ്മ. വനിതാ, പട്ടികജാതി വർഗ സംവരണവും ന്യൂനപക്ഷ യുവജന പ്രാതിനിധ്യവും ഉറപ്പാക്കിയിട്ടുണ്ടോ എന്ന സൂക്ഷ്മപരിശോധന പൂർത്തിയായിട്ടില്ല. ഇതെല്ലാം കെപിസിസി തെരഞ്ഞെടുപ്പിലെ വെല്ലുവിളികളാണ്. ഇതിനൊപ്പമാണ് കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ ധാരണയുണ്ടാക്കാനാവാത്തതും. എ ഗ്രൂപ്പിന് അധ്യക്ഷ സ്ഥാനം നൽകാൻ രമേശ് ചെന്നിത്തല തീരുമാനിച്ചിട്ടുണ്ട്. അപ്പോഴും ഐ ഗ്രൂപ്പിലെ കെ മുരളീധരനും കെ സുധാകരനും കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ചരടുവലികൾ നടത്തുന്നുണ്ട്.

മുല്ലപ്പള്ളി രാമചന്ദ്രൻ, കെവി തോമസ്, കെസി വേണുഗോപാൽ എന്നിവർക്കും സാധ്യത ഏറെയാണ്. ഹൈക്കമാണ്ട് മനസ്സ് തന്നെയാകും നിർണ്ണായകം. എകെ ആന്റണിയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. അതുകൊണ്ടു തന്നെ ആർക്കും ഒന്നും പറയാനാകുന്നുമില്ല. കെപിസിസി പട്ടികയിൽ കെ മുരളീധരൻ അതൃപ്തി അറിയിച്ചു കഴിഞ്ഞു. കെപിസിസി പ്രസിഡന്റ് പദം മുന്നില്ഡ കണ്ടെന്നാണ് വിലയിരുത്തൽ. രാഹുൽ ഗാന്ധി തന്റെ മനസ്സ് തുറന്നിട്ടില്ല. എകെ ആന്റണിയുമായി രാഹുൽ ഉടൻ ചർച്ച നടത്തും.

അതിന് ശേഷമാകും തീരുമാനം എടുക്കുക. ഗ്രൂപ്പിന് അതീതമായി പ്രസിഡന്റ് വേണമെന്നതാണ് ആന്റണിയുടെ നിലപാട്. ഇത് ഗ്രൂപ്പ് മാനേജർമാരെ ആശങ്കപ്പെടുത്തുന്നുണ്ട്.