ന്യൂഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും സുധീരൻ രാജി പ്രഖ്യാപിച്ചതോടെ ആ സ്ഥാനം മോഹിച്ച് നിരവധി പേർ രംഗത്തുണ്ട്. ഇക്കൂട്ടത്തിൽ ദേശീയ രാഷ്ട്രീയത്തിൽ സജീവമായിരിക്കുന്ന കെ വി തോമസിനാണ് മുൻതൂക്കമെന്നാണ് പുറത്തുവരുന്ന വിവരം. മറ്റു പലരും ഈ സ്ഥാനം മോഹിക്കുന്നുണ്ട്. എന്തായാലും സുധീരന്റെ രാജി ഇതുവരെ കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ പുതിയ സംസ്ഥാന അധ്യക്ഷനായുള്ള തിരച്ചിലിന് വേഗം കൂടാൻ സാധ്യതയില്ല.

സോണിയ ഗാന്ധി തിരിച്ചെത്തിയ ശേഷമെ സുധീരന്റെ രാജിക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു. രാജി സോണിയ ഗാന്ധി അംഗീകരിച്ച ശേഷം മാത്രം ഇടക്കാല സംവിധാനം വരും. സംഘടനാ തെരഞ്ഞെടുപ്പ് വരെയാണ് താൽക്കാലിക സംവിധാനം ഒരുക്കുകയെന്നും ഹൈക്കമാൻഡ്. സോണിയ എത്തി രാജി അംഗീകരിച്ച ശേഷം കെപിസിസിക്ക് താൽക്കാലിക അധ്യക്ഷനെ നിയമിക്കുമെന്നാണ് ഹൈക്കമാൻഡ് അറിയിച്ചത്. ചികിൽസയിൽ കഴിയുന്ന സോണിയ ഗാന്ധി തിരിച്ചുവന്നതിന് ശേഷം മാത്രമാണ് രാജിക്കാര്യത്തിലും ഇടക്കാല കെപിസിസി അധ്യക്ഷന്റെ കാര്യത്തിലും തീരുമാനമുണ്ടാവുക.

കെപിസിസി അധ്യക്ഷനെ ചൊല്ലി കോൺഗ്രസിനുള്ളിൽ എ-ഐ ഗ്രൂപ്പ് കലഹം ശക്തിപ്രാപിക്കുന്നതിന് ഇടയിലാണ് സുധീരന്റെ രാജിയിൽ തീരുമാനമെടുത്തില്ലെന്ന ഹൈക്കമാൻഡ് നിലപാട്. വി എം സുധീരൻ രാജിവെച്ച് ഒഴിഞ്ഞതോടെ എംഎം ഹസന് കെപിസിസി അധ്യക്ഷന്റെ ചുമതല നൽകണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധ്യക്ഷനെ ഹൈക്കമാൻഡ് തീരുമാനിക്കട്ടേയെന്നാണ് ഐ ഗ്രൂപ്പെടുത്ത നിലപാട്. ഇതോടെ ഗ്രൂപ്പ് ചർച്ചയിൽ തർക്കമായി. സംസ്ഥാന നേതൃത്വത്തിൽ യോജിച്ചൊരു തീരുമാനമെന്ന സാധ്യത മങ്ങി. കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല ഹസന് നൽകണമെന്ന് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തലയെ അറിയിച്ചിരുന്നു. എന്നാൽ, ഈ ആവശ്യം അംഗീകരിക്കില്ലെന്നാണ് ഐ ഗ്രൂപ്പുകാർ പറയുന്നത്.

മലപ്പുറം ഉപതെരഞ്ഞെടുപ്പ് വരെ ഹസന് താൽക്കാലിക ചുമതല നൽകണമെന്നാണ് എ ഗ്രൂപ്പ് ഉന്നയിച്ച ആവശ്യം. ചെന്നിത്തലയുമായുള്ള ചർച്ചയിൽ എ ഗ്രൂപ്പിന്റെ ആവശ്യം ഉമ്മൻ ചാണ്ടി അറിയിച്ചു. നേതാക്കൾ ഒന്നിച്ചെടുത്ത തീരുമാനമെന്ന നിലയിൽ ഹസന്റെ കാര്യം ഹൈക്കമാൻഡിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ എ ഗ്രൂപ്പിന്റെ നിർദേശത്തോട് ഐ ഗ്രൂപ്പ് യോജിച്ചില്ല. അധ്യക്ഷനെ തീരുമാനിക്കുന്ന കാര്യം ഹൈക്കമാൻഡിന് വിടാമെന്നാണ് ഐ ഗ്രൂപ്പ് തിരിച്ചടിച്ചത്.