രുകാലത്ത് മലയാള സിനിമയിലെ മികച്ച ജോഡികളിൽ ഒന്നായിരുന്നു തിലകനും കെപിഎസി ലളിതയും. ഇരുവരും ഒന്നിച്ച സ്ഫടികം അടക്കമുള്ള ചിത്രങ്ങൾ മികച്ച വിജയം കൈവരിച്ചവയാണ്.ഭദ്രൻ സംവിധാനം ചെയ്ത ചിത്രമായ സ്ഫടികത്തിൽ കെപിഎസി ലളിതയുടെ ഭർത്താവായാണ് തിലകൻ വേഷമിട്ടത്. രണ്ടര വർഷത്തോളം മിണ്ടാതിരുന്നതിന് ശേഷമാണ് തിലകൻ ചേട്ടനൊപ്പം ആ ചിത്രത്തിൽ അഭിനയിച്ചതെന്നും അതിൽ അഭിനയിക്കുമ്പോൾ പരസ്പരം മിണ്ടിയിരുന്നില്ലെന്നും നടി കെപിഎസി ലളിത പറയുന്നു.

താനും തിലകനും തമ്മിൽ വർഷങ്ങളോളം മിണ്ടാതിരുന്നതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ ആണ് കെപിഎസി ലളിത മനസ് തുറന്നത്.കുറേ വർഷം ഞാനും തിലകൻ ചേട്ടനും തമ്മിൽ മിണ്ടിയിട്ടില്ല. ഒരു വാക്ക് പോലും മിണ്ടാതെ ഒരുപാട് നാളിരുന്നു. ഒരിക്കൽ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭർത്താവിനെ പറ്റി മോശമായി പറഞ്ഞു. ഭരതേട്ടൻ ജാതി കളിക്കുന്ന ആളാണെന്നാണ് തിലകൻ ചേട്ടൻ ആരോപിച്ചത്.

എന്റെ പുറകേ നടന്ന് വഴക്കുണ്ടാകുന്നത് തിലകൻ ചേട്ടന് രസമായിരുന്നു. ഒരു ദിവസം എനിക്കും നിയന്ത്രണം വിട്ടു. ഞാനും എന്തെക്കൊയോ പറഞ്ഞു. ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ചേട്ടൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ അടിയിൽ കലാശിക്കുമായിരുന്നു. ഒരു തീപ്പെട്ടി കൊള്ളി രണ്ടായി ഒടിച്ചിട്ട് തിലകൻ ചേട്ടൻ പറഞ്ഞു ഇത് രണ്ടും ഒന്നിക്കുന്ന കാലത്തെ നിന്നോട് ഇനി മിണ്ടൂ എന്ന്. നിങ്ങളെ കുഴിയിൽ കൊണ്ട് വച്ചാൽ പോലും മിണ്ടാൻ വരില്ലെന്ന് ഞാനും പറഞ്ഞു.

സ്ഫടികത്തിൽ അഭിനയിക്കുമ്പോളും മിണ്ടില്ലായിരുന്നു. കോമ്പിനേഷൻ സീനിൽ അഭിനയിക്കുമ്പോൾ എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ അത് സംവിധായകൻ ഭദ്രനോട് പറയുമായിരുന്നു. ഭദ്രാ അവരോട് പറയൂ അത് ഇങ്ങനെ പറഞ്ഞാൽ മതിയെന്ന്. അനിയത്തി പ്രാവിന്റെ സമയത്ത് ശ്രീവിദ്യയാണ് ഞങ്ങളുടെ പിണക്കം മാറ്റിയത്. കെ.പി.എ.സി ലളിത പറയുന്നു.