താൻ മകനെ പോലെ കാണുന്ന ദിലീപിനെ കാണരുതെന്നും മിണ്ടെരുതെന്നും പറയാൻ ഇവിടെ ആർക്കാണ് അവകാശം എന്ന് കെപിഎസ്്‌സി ലളിത. പ്രതിസന്ധികളിൽ തന്നെ ഏറ്റവും അധികം സഹായിച്ച വ്യക്തികളിൽ ഒരാളാണ് ദിലീപ്. 'ഒരു സുഹൃത്തിന് അപകടം സംഭവിച്ചപ്പോൾ കാണാൻ പോയത് അത്ര വലിയ അപരാധമാണോ. ഒരു കാര്യവുമില്ലാതെ കുറേ കാലങ്ങളായി മാധ്യമങ്ങൾ എന്നെ വേട്ടയാടുന്നു. മകനെപ്പോലെ കരുതുന്ന ഒരാളോട് ഞാൻ മിണ്ടരുതെന്ന് പറയാൻ ഇവിടെ ആർക്കാണ് അവകാശം. എനിക്ക് ഇഷ്ടമുള്ളയിടത്ത് ഞാൻ പോകും. ഞാൻ എവിടെ പോകണമെന്നതും ആരെ കാണണം എന്നതുമെല്ലാം എന്റെ വ്യക്തിപരമായ കാര്യമാണ്'- ലളിത പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ദിലീപ് ജയിലിൽ കഴിയുമ്പോൾ അവിടെ എത്തി കെപിഎസ് സി ലളിത ദിലീപിനെ സന്ദര്ഡശിച്ചിരുന്നു. ഇത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. സംഗീത നാടക അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നു ലളിതയെ സംസ്ഥാന സർക്കാർ നീക്കം ചെയ്യണമെന്നും ആവശ്യമുയർന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലളിതയിപ്പോൾ.

മലയാള സിനിമയിൽ കാലാകാലങ്ങളായി പുരുഷാധിപത്യവും നടിമാർക്കെതിരെയുള്ള ചൂഷണവും തുടരുകയാണെന്നും ലളിത പറഞ്ഞു. മലയാളത്തിന്റെ ഹാസ്യ സമ്രാട്ടായിരുന്ന അടൂർ ഭാസിയിൽനിന്ന് തനിക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ലളിത വെളിപ്പെടുത്തി. ഭാസി അണ്ണന്റെ താത്പര്യങ്ങൾക്ക് വഴങ്ങാത്തതിനാൽ പല സിനിമകളിൽ നിന്നും എന്നെ ഒഴിവാക്കി. അന്നത്തെ കാലത്ത് നസീർ സാറിനേക്കാൾ സ്വാധീനം അടൂർ ഭാസിക്കായിരുന്നു. ഒരിക്കൽ വീട്ടിൽ കയറി വന്ന് ഭാസി ചേട്ടൻ മദ്യപിക്കാൻ തുടങ്ങി. ഞാനും ജോലിക്കാരിയും എന്റെ സഹോദരനും വീട്ടിൽ ഉണ്ടായിരുന്നു.

അന്ന് അവിടെയിരുന്നു മദ്യപിച്ചു. രാത്രി മുഴുവനും അവിടെയിരുന്ന് തെറി വിളിച്ചു കൊണ്ടിരുന്നു. ഛർദിച്ച് അവശനായ അദ്ദേഹത്തെ ബഹദൂറിക്ക (നടൻ ബഹദൂർ) എത്തിയാണ് കൊണ്ടുപോയത്. വീണ്ടും ശല്യം ചെയ്യുന്നത് തുടർന്നതോടെ അന്നത്തെ സിനിമാ സംഘടനയായ ചലച്ചിത്ര പരിഷത്തിൽ പരാതി നൽകി. അടൂർ ഭാസിക്കെതിരെ പരാതിപ്പെടാൻ നീയാരാ എന്ന് ചോദിച്ച് സംഘടനയുടെ അധ്യക്ഷനായിരുന്ന നടൻ ഉമ്മർ ശകാരിച്ചു. നട്ടെല്ലുണ്ടോ നിങ്ങൾക്ക് ആ സ്ഥാനത്തിനിരിക്കാൻ എന്ന് ഉമ്മറിക്കയോട് ചോദിക്കേണ്ടിവന്നു. അടൂർ ഭാസിയെ കുറിച്ച് നല്ല കാര്യങ്ങൾ മാത്രമേ ആളുകൾ കേട്ടിട്ടുള്ളൂ. എന്നാൽ യഥാർഥ ജീവിതത്തിൽ എന്തും ചെയ്യാൻ മടിക്കാത്ത ആളായിരുന്നു ഭാസി.