തിരുവനന്തപുരം: മായാനദി സിനിമയിൽ സ്ത്രീവിരുദ്ധത ആരോപിച്ച് കെ എസ് ശബരിനാഥ് എംഎൽഎ. നായികയുടെ പെൺസുഹൃത്തിനെ അവരുടെ സഹോദരൻ മർദ്ദിക്കുന്ന രംഗത്തിനെതിരെയാണ് ശബരീനാഥൻ എംഎ‍ൽഎ ഫേസ്‌ബുക്കിലൂടെ ആരോപണമുയർത്തിയിരിക്കുന്നത്. സിനിമയിലെ ഒരു സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ച് പറയാതെ വയ്യ എന്നു പറഞ്ഞുകൊണ്ടാണ് ശബരീനാഥ് ഈ രംഗത്തിനെതിരെ ആക്ഷേപമുയർത്തുന്നത്. 'നായികയുടെ പെൺസുഹൃത്തിനെ അവരുടെ സഹോദരൻ പറന്നുവന്ന് കരണത്ത് അടിച്ചുവീഴ്‌ത്തുമ്പോൾ, കലിതുള്ളി ആക്രോശിക്കുമ്പോൾ ഒന്നും ഉരിയാടാതെ ബാഗ് പാക്കുചെയ്തു വളരെ അച്ചടക്കത്തോടെ അടുത്ത ഫ്ലൈറ്റിൽ പെൺസുഹൃത്ത് തന്റെ സ്വപ്നങ്ങൾക്ക് വിടപറഞ്ഞു ഗൾഫിലേക്ക് മടങ്ങുന്നു.' എന്ന രംഗം വിശദീകരിച്ച അദ്ദേഹം സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്ര രംഗങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഈ രംഗവും ഇടംപിടിക്കേണ്ടതല്ലേയെന്ന് ചോദിക്കുന്നു.

മായനദിയെക്കുറിച്ചുള്ള റിവ്യൂകളിലും പുകഴ്‌ത്തലുകളിലും ഇക്കാര്യം ആരും പറഞ്ഞില്ലെന്നു കുറ്റപ്പെടുത്തിയ അദ്ദേഹം ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങൾ ഒരുപോലെയാകണമെന്നും സൗകര്യപൂർവ്വം സെലക്ടീവാകരുതെന്നും പറയുന്നു.

ശബരീനാഥൻ എംഎ‍ൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപം:

ഇന്ന് ഏരീസിൽ പോയി മായാനദി കണ്ടു.നായികാ കഥാപാത്രത്തിനു വ്യക്തതയുണ്ട്, അതിനോടൊപ്പം ടോവിനോയുടെയും ഐശ്വര്യയുടെയും അഭിനയവും കൊള്ളാം. പക്ഷേ സിനിമയിലെ ഒരു സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ചു പറയാതെ വയ്യ.

നായികയുടെ പെൺസുഹൃത്തിനെ അവരുടെ സഹോദരൻ പറന്നുവന്ന് കരണത്ത് അടിച്ചുവീഴ്‌ത്തുമ്പോൾ, കലിതുള്ളി ആക്രോശിക്കുമ്പോൾ ഒന്നും ഉരിയാടാതെ ബാഗ് പാക്കുചെയ്തു വളരെ അച്ചടക്കത്തോടെ അടുത്ത ഫ്ലൈറ്റിൽ പെൺസുഹൃത്ത് തന്റെ സ്വപ്നങ്ങൾക്ക് വിടപറഞ്ഞു ഗൾഫിലേക്ക് മടങ്ങുന്നു.

സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ ? പക്ഷേ നിർഭാഗ്യവശാൽ നദിപോലെ ഒഴുകിയ ഓൺലൈൻ റിവ്യൂകളിലും പ്രമുഖ മാസികകളിലെ നാല് പേജ് പുകഴ്‌ത്തലുകളിലും ഇതാരും പറഞ്ഞു കണ്ടില്ല! സിനിമ ഓൾഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങൾ ഒരുപോലെയാകണം.

അതിൽ നമ്മൾ സൗകര്യപൂർവം സെലെക്ടിവാകരുത്. നല്ല സിനിമയെ അത് പ്രതികൂലമായി ബാധിക്കും.