തിരുവനന്തപുരം: അണക്കെട്ടുകളിലെ വെള്ളം തുറന്നുവിട്ടെങ്കിലും കെ.എസ്.ഇ.ബി.ക്ക് 162 കോടി രൂപയുടെ വിറ്റുവരവ് നേടാവുന്ന ഉത്പാദനത്തിനുവേണ്ട വെള്ളമാണ് പ്രധാന അണക്കെട്ടുകളിൽ ലഭിച്ചത്. ഈ മാസം 11 മുതൽ 20 വരെയുള്ള മഴയിൽ ഇരച്ചെത്തിയതാണിത്. തുറന്നുവിടേണ്ടിവന്നത് 27 കോടിയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളംമാത്രം.

27 കോടിയുടെ അധിക വരുമാനത്തെക്കാൾ ജനങ്ങളുടെ സുരക്ഷയ്ക്കാണ് കെ.എസ്.ഇ.ബി. പ്രാധാന്യം നൽകിയതെന്ന് ചെയർമാൻ ഡോ. ബി. അശോക് പറഞ്ഞു. കേരളം വൈദ്യുതിക്കുറവ് നേരിടുന്ന ഈ ഘട്ടത്തിൽ ബോർഡിന് ശതകോടികളുടെ നഷ്ടമുണ്ടാക്കുന്ന തരത്തിൽ വെള്ളം തുറന്നുവിടേണ്ടതില്ലെന്ന മട്ടിൽ ചിലർ നടത്തുന്ന പ്രചാരണം വസ്തുതാപരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ എട്ടുദിവസം ഇടുക്കി, കക്കി, പമ്പ, ഇടമലയാർ അണക്കെട്ടുകളിലായി അധികം ഒഴുകിയെത്തിയത് 291.78 ദശലക്ഷം ഘനമീറ്റർ വെള്ളമാണ്. ഇതുപയോഗിച്ച് 33.6 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമായിരുന്നു. ഏകദേശം 162 കോടിയാണ് ഇതിന്റെ വിൽപ്പനയിലൂടെ ബോർഡിന് കിട്ടുമായിരുന്നത്.

ജലവിതാനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ചവരെ ഒഴുക്കിവിടേണ്ടിവന്നത് 45.15 ദശലക്ഷം ഘനമീറ്റർ വെള്ളം. ഇതിൽനിന്ന് ഉത്പാദിപ്പിക്കാമായിരുന്നത് 27 കോടിയുടെ വൈദ്യുതി. അങ്ങനെ അധികജലം കെ.എസ്.ഇ.ബി.ക്കു നൽകിയത് 135 കോടിയുടെ വൈദ്യുതി.