തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത് കെ എസ് ആർ ടി സി ബസിലാണ്. കെ എസ് ആർ ടി സി എംഡി ടോമിൻ തച്ചങ്കിരയുടെ യാത്ര സൂപ്പർ ഫാസ്റ്റിലേക്കും എത്തി. എന്നാൽ ആനവണ്ടിയെ മുടിക്കുന്നവർക്ക് മന്ത്രിയും എംഡിയും നൽകുന്ന സന്ദേശം മനസ്സിലാകുന്നില്ല. അങ്ങനെ കെ എസ് ആർ ടി സിയുടെ നഷ്ടത്തിന് ഉത്തരവാദി ആരെന്ന് ജീവനക്കാർ തന്നെ ചൂണ്ടികാട്ടിക്കുകയാണ്. തച്ചങ്കരിക്ക് സൂപ്പർ ഫാസ്റ്റാക്കാം പക്ഷെ അനിൽ കുമാറിന് എസി വണ്ടി വേണമെന്നതാണ് അവസ്ഥ. കെഎസ്ആർടിസി എക്സിക്യുട്ടീവ് ഡയറക്ടർ ഓപ്പറേഷൻസിന്റെ തിരവല്ല-തിരുവനന്തപുരം എസി വാഹന യാത്ര അങ്ങനെ വിവാദത്തിലാവുകയാണ്.

തച്ചങ്കരി കണ്ടക്ടറായി സൂപ്പർ ഫാസ്റ്റ് ബസ്സിൽ എക്സിക്യുട്ടീവ് ഡയറക്ടർ ഓപ്പറേഷൻസ് അനിൽ കുമാർ ഇന്നലെ എന്തിനു യാത്ര ചെയ്തുവെന്നതാണ് ജീവനക്കാർക്ക് പിടികിട്ടാത്തത്. തിരിച്ചു യാത്രക്കു കെഎസ്ആർടിസിയുടെ എസി സുമോ വാഹനം വിളിച്ചു വരുത്തിയത് തച്ചങ്കരിയുടെ യാത്രയുടെ ശോഭ കെടുത്തി. തിരുവനന്തപുരത്തു നിന്നും തിരിവല്ലവരെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിൽ കണ്ടക്ടറായി ജോലി നോക്കി തൊഴിലാളികളിലൊരുവനായി മാറിയ തച്ചങ്കരിയുടെ നടപടി ജീവനക്കാർ ഹൃദയത്തിൽ ഏറ്റുവാങ്ങിയെങ്കിൽ അതേ ബസിന്റെ മറ്റൊരു സീറ്റിൽ ഓപ്പറേഷൻസ് മേധാവി അനിൽ കുമാർ എന്തിനു യാത്ര ചെയ്തു എന്ന ചോദ്യം തൊഴിലാളികളുയർത്തുന്നു.