തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യെ കരകയറ്റാനുള്ള ടോമിൻ തച്ചങ്കരിയുടെ നപടികൾക്ക് ജനപിന്തുണ ഏറുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ജീവനക്കാർ. സ്ഥാപനത്തെ ലാഭത്തിലാക്കാനുള്ള പ്രവർത്തനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ തച്ചങ്കരിയെ എതിർക്കാനുള്ള കരുത്ത് ഇടതുപക്ഷ തൊഴിലാളി സംഘടനകൾക്ക പോലുമില്ല. ജോലിയെടുത്തില്ലെങ്കിൽ പണി പോകുമെന്ന സന്ദേശം തച്ചങ്കരി നൽകി കഴിഞ്ഞു. വരുമാനം പ്രതിമാസം എട്ടരക്കോടിയാക്കാനാണ് തച്ചങ്കരിയുടെ ലക്ഷ്യം. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇത് സാധ്യമാക്കുമെന്ന് തച്ചങ്കരിക്ക് ആത്മവിശ്വാസം ഉണ്ട്.'

ഒരാഴ്ച മുമ്പാണ് ഗുരുനാഥനെ സാക്ഷി നിർത്തി കെ എസ് ആർ ടി സിയുടെ ചുമതല തച്ചങ്കരി ഏറ്റെടുത്ത്. തബല വായിച്ച് നഷ്ടപ്പെട്ട താളത്തെ കുറിച്ച് ഓർമ്മിച്ചായിരുന്നു വരവ്. ഒറ്റ ആഴ്ച കൊണ്ടു തന്നെ നാഥനില്ലാ കളരിയാണ് ആനവണ്ടിയെന്ന തോന്നൽ മാറ്റിയെടുത്തു. ജീവനക്കാരെ പണിയെടുപ്പിച്ചാൽ മാത്രമേ ലാഭമെന്ന വസ്തുതയിലേക്ക് വണ്ടി ഓടിക്കാനാകൂവെന്ന് തച്ചങ്കരി തിരിച്ചറിഞ്ഞു. പൊലീസുകാരന്റെ കാർക്കശ്യവുമായി ആനവണ്ടിയിൽ അടിമുടി പരിഷ്‌കാരങ്ങൾ എത്തിക്കുകയാണ് തച്ചങ്കരി. ഇത് അംഗീകരിച്ച് മുമ്പോട്ട് പോകാൻ ജീവനക്കാരും നിർബന്ധിതമാകുന്നു. കൂടുതൽ നിയന്ത്രണങ്ങളും പരിഷ്‌കാരങ്ങളും വരും ദിനത്തിൽ തച്ചങ്കരി നടപ്പാക്കുമെന്നാണ് സൂചന. യൂണിയൻ നേതാക്കൾ പോലും പണിയെടുത്തേ മതിയാകൂവെന്നാണ് തച്ചങ്കരിയുടെ നിലപാട്.