തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കൾ ചെഗുവേരയെ ഒരുകാലത്തും അംഗീകരിച്ചിരുന്നില്ലെന്നും സ്വന്തം നാടിന് വേണ്ടി ജീവിച്ചുമരിച്ചവരെ മറന്ന് ചെഗുവേരക്ക് പിന്നാലെ പോകുന്നതാണ് സിപിഎമ്മിന്റെ അപചയത്തിന് കാരണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഗോഡ്‌സേയുടെ നേതാവിനെ പാർലമെന്റിൽ എത്തിച്ചത് സിപിഐ ആയിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തിനെതിരെ കുമ്മനം കടുത്ത വിമർശനം ഉയർത്തി.

കേരളത്തിൽ സി.പി.എം ഇത്രമാത്രം അക്രമകാരിയായ പാർട്ടിയായി മാറിയതിന് കാരണം ചെഗുവേരയെ മാതൃകയാക്കിയതാണ്. മറിച്ച് നമ്മുടെ നാട്ടിലെ സാമൂഹ്യപരിഷ്‌കർത്താക്കളെ ആയിരുന്നു അവർ മാതൃകയാക്കേണ്ടിയിരുന്നത്. അതില്ലാതായതോടെയാണ് സി.പി.എം തകരുന്നതെന്നും കുമ്മനം ചൂണ്ടിക്കാട്ടി. സ്വന്തം നാടിന് വേണ്ടി ജീവിച്ചു മരിച്ച നേതാക്കന്മാരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ സി.പി.എം തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ജനരക്ഷാ യാത്രയ്ക്ക് കൂത്തുപറമ്പിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാമി വിവേകാനന്ദൻ, നാരായണ ഗുരു, അയ്യൻകാളി എന്നിവരെ മാതൃകയാക്കാത്തതാണ് സിപിഎമ്മിന്റെ തകർച്ചയ്ക്ക് കാരണം. കേരളത്തിലൊട്ടാകെ പ്രത്യേകിച്ചും കണ്ണൂരിൽ ചെങ്കൊടിയിൽ ചെഗുവേരയുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. എന്നാൽ ചെ ഇന്ത്യയിൽ വന്നപ്പോൾ സി.പി. ജോഷി അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കൾ സ്വീകരിക്കാൻ പോയില്ല. കാരണം അവർക്ക് ചെയുടെ യഥാർത്ഥ ചരിത്രം നന്നായി അറിയാമായിരുന്നു. - കുമ്മനം ചൂണ്ടിക്കാട്ടി.

ഗോഡ്സെയുടെ നേതാവായിരുന്ന നിർമൽ ചന്ദ്ര ചാറ്റർജിയെ ലോക്‌സഭയിൽ എത്തിച്ചത് അന്നത്തെ സിപിഐ ആയിരുന്നുവെന്ന കാര്യം പിണറായി മറക്കരുത്. സിപിഐയിൽ ചേരുന്നതിന് തൊട്ടു മുൻപ് വരെ അദ്ദേഹം ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷനായിരുന്നു. ഇക്കാര്യം മറച്ചു വെച്ച് ആർഎസ്എസിനെ പഴി പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം.

കേരളത്തിന്റെ വൈവിധ്യം നിലനിർത്താനാണ് ബിജെപി യാത്ര നടത്തുന്നത്. ഒരു കൊടിയും, ഒരു പാർട്ടിയും മതിയെന്ന സി.പി.എം നിലപാട് അംഗീകരിക്കാൻ ആവില്ല. ഏറ്റുമുട്ടലും സംഘട്ടനവും ഹരമാക്കിയ സി.പി.എം അതിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.