തിരുവനന്തപുരം: സംവിധായകൻ കമലിനെതിരായ പ്രതിഷേധം ദേശീയതലത്തിലെത്തിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ രംഗത്ത്. രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമർശിക്കുന്ന വീഡിയോ പോസ്റ്റു ചെയ്താണു കുമ്മനത്തിന്റെ നീക്കം.

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കുമ്മനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തിട്ടുണ്ട്. 'പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമർശം നടത്തുന്ന സംവിധായകൻ കമലിന്റെ പ്രസ്താവന കേൾക്കൂ' എന്നർത്ഥം വരുന്ന ഇംഗ്ലീഷ് അടിക്കുറിപ്പും കുമ്മനം ട്വീറ്റിനൊപ്പം നൽകിയിട്ടുണ്ട്. പ്രസംഗത്തിന്റെ ഇംഗ്ലീഷ് സബ് ടൈറ്റിൽ സഹിതമാണ് കുമ്മനം കമലിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്.

ഫേസ്‌ബുക്ക് പേജിലും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. 'നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയേയും നടൻ ഭരത് സുരേഷ് ഗോപിയേയും ശ്രീ കമൽ അവഹേളിച്ചത് ഇങ്ങനെയാണ്..' എന്ന തലക്കെട്ടോടെയാണ് കുമ്മനത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

കോട്ടയത്ത് അടുത്ത മൂന്നു ദിവസങ്ങളിലായി ബിജെപി സംസ്ഥാന കൗൺസിൽ നടക്കാനിരിക്കുകയാണ്. ഇതിനിടെയാണു കമലിനെതിരെ ആക്രമണം ശക്തമാക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ ശ്രമം. 'മോദിയെന്ന നരാധമന്റെ അടിമയാണ് സുരേഷ് ഗോപി'യെന്ന കമലിന്റെ പരാമർശമാണ് കുമ്മനം പങ്കുവച്ച വീഡിയോയിൽ ഉള്ളത്. 'രാജ്യസഭാ മെമ്പർ എന്ന സ്ഥാനം ലഭിക്കാൻ വേണ്ടി നരേന്ദ്ര മോദി എന്ന് പറയുന്ന ഒരു നരാധമന്റെ, ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതിയുടെ, ഭരണഘടന ഭീകരതയുടെ വക്താവായ നരേന്ദ്ര മോദിയുടെ അടിമയാണ് ഞാൻ എന്നൊരു കലാകാരൻ പറയേണ്ടി വരുന്ന ലജ്ജാകരമായ അവസ്ഥയാണെന്നു' കമൽ വീഡിയോയിൽ കുറ്റപ്പെടുത്തുന്നുണ്ട്.

മോദിയുടെ സത്യാപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം വികസനം സമ്മാനിച്ചാൽ മോദിയുടെ അടിമയാകാമെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കമലിന്റെ വിമർശനം. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ദേശീയ ഗാന തുടർച്ചയായി തിയേറ്ററുകളിൽ ആലപിക്കുന്നതിനെ ചൊല്ലി അഭിപ്രായം രേഖപ്പെടുത്തിയതിനെ തുടർന്നാണ് സംഘപരിവാർ സംഘടനകൾ കൂട്ടത്തോടെ കമലിനെതിരെ തിരിഞ്ഞത്. വർഷങ്ങളായി ഉപയോഗിക്കുന്ന കമൽ എന്ന പേരിന് പകരം കമാലുദീൻ എന്നു സോഷ്യൽ മീഡിയയിൽ അധിക്ഷേപ രൂപേണ പ്രയോഗിക്കുകയും ചെയ്തു.

നേരത്തെ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ കമൽ രാജ്യം വിട്ടുപോകണമെന്ന് പറഞ്ഞതു വിവാദമായിരുന്നു. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളിൽ പ്രവർത്തിക്കുന്ന ആളാണ് കമലെന്നും പ്രധാനമന്ത്രിയെ നരഭോജിയെന്ന് വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിന് ലഭിച്ച ബോർഡ് ചെയർമാൻ സ്ഥാനമെന്നും രാധാകൃഷ്ണൻ ആരോപിച്ചിരുന്നു. രാധാകൃഷ്ണന്റെ വിവാദ പരാമർശത്തിനെതിരെ സംസ്ഥാനത്ത് വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് കമലിനെതിരായ പ്രതിഷേധം ദേശീയ തലത്തിലേക്കും വ്യാപിപ്പിക്കാൻ ബിജെപി ശ്രമം നടത്തുന്നത്.