തിരുവനന്തപുരം: പിണറായിയുടെ ഭരണത്തിൽ കേരളം ആത്മഹത്യാ മുനന്പായി മാറുന്നുവെന്നും കെഎസ്ആർടിസി പെൻഷനേഴ്‌സിന്റെ ആത്മഹത്യയിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഫേസിബുക്കിലാണ് കുമ്മനത്തിന്റെ പ്രതികരണം

കുമ്മനം രാജശേഖരന്റെ കുറിപ്പ് ഇങ്ങനെ

കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സിന്റെ ആത്മഹത്യയിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. പിണറായിയുടെ ഭരണത്തിൽ കേരളം ആത്മഹത്യാ മുനമ്പായി മാറുന്നു. തൊഴിലാളി മുതലാളി വ്യത്യാസമില്ലാതെ ജനങ്ങൾ ആത്മഹത്യ ചെയ്യുന്നു.ഒരു നേരത്തെ ആഹാരത്തിനും മരുന്നിനും വകയില്ലാതെ ജീവിതം വഴിമുട്ടി തൊഴിലാളികൾ ആത്മഹത്യ ചെയ്യുമ്പോൾ മറുവശത്ത് തൊഴിലാളി വർഗ നേതാക്കൾ പൊതു ഖജനാവ് കട്ട് മുടിച്ച് അഴിമതിയും സുഖചികിൽസയും നടത്തുന്നു.

ജീവിതത്തിന്റെ ഭൂരിഭാഗം സമയം കെ.എസ്.ആർ.ടി.സി എന്ന പൊതു മേഖലാ സ്ഥാപനത്തിനായി ഹോമിച്ച തൊഴിലാളികൾക്ക് അർഹതപ്പെട്ടതാണ് പെൻഷൻ. ഇത് മുടക്കിയത് വഴി തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശമാണ് സർക്കാർ നിഷേധിച്ചത്. ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണ്. ഭരണഘടനാ ലംഘനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ സ്വമേധയാ കേസ്സെടുക്കാൻ പൊലീസ് തയ്യാറാകണം. തൊഴിലാളികൾക്ക് അർഹതപ്പെട്ട പെൻഷൻ അടിയന്തിരമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണം.
ജീവിക്കാനുള്ള അവകാശത്തിനായി കെ.എസ്. ആർ.ടി.സി പെൻഷനേഴ്‌സ് നടത്തുന്ന പോരാട്ടത്തിന് ബിജെപി പൂർണ്ണ പിന്തുണ നൽകും.