കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരേയുള്ള കുഞ്ചാക്കോ ബോബന്റെ മൊഴികൾ പുറത്ത് വിട്ട് റിപ്പോർട്ടർ. ഹൗ ഓൾഡ് ആർ യു ചിത്രത്തിൽ നിന്ന് പിന്മാറാൻ ദിലീപ് പറയാതെ പറഞ്ഞെന്നും നിങ്ങൾ ആവശ്യപ്പെട്ടാൽ ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് പിന്മാറാം എന്ന് താൻ പറഞ്ഞതായും മൊഴിയിൽ പറയുന്നുണ്ട്.

റിപ്പോർട്ടർ പുറത്ത് വിട്ട കുഞ്ചാക്കോ ബോബന്റെ മൊഴിയുടെ പൂർണരൂപം

ഞാൻ കഴിഞ്ഞ 20 വർഷമായി മലയാള സിനിമാ നടനാണ്. സിനിമ നിർമ്മാണവും ചെയ്യുന്നുണ്ട്. നടൻ ദിലീപ് എന്റെ സുഹൃത്താണ് ദിലീപ് സിനിമയുടെ എല്ലാ മേഖലകളിലും സ്വാധീനമുള്ള വ്യക്തിയും എല്ലാ സംഘടനകളുടെയും തലപ്പത്തുള്ള ആളുമാണ്. അമ്മയുടെ ട്രഷറർ ആയിരുന്ന എന്നെ മാറ്റി ആണ് ദിലീപ് ട്രഷറർ ആയത്. അത് അപ്രതീക്ഷിതമായിരുന്നു. നടൻ ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യർ ഏറെ കാലത്തിന് ശേഷം അഭിനയിച്ച ഹൗ ഓൾഡ് ആർയു എന്ന സിനിമയിൽ ഞാനായിരുന്നു നായകൻ. മോഹൻലാൽ നായകനായ സിനിമയിലാണ് മഞ്ജു വാര്യർ തിരികെ വരുന്നത് എന്നാണ് അന്ന് പറഞ്ഞ് കേട്ടത്.

അത് എന്തോ കാരണത്താൽ നടന്നില്ല. ആ സിനിമ സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസാണ്. എന്റെ സിനിമയുടെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. ഞാൻ അതിൽ അഭിപ്രായം ഒന്നും പറയാറില്ല.

ആ സിനിമ ഞാൻ കമ്മിറ്റ് ചെയ്ത ശേഷം ദിലീപ് ഒരു ദിവസം രാത്രി വൈകി എന്നെ വിളിച്ചിരുന്നു. ദിലീപ് അന്ന് എന്നോട് ഈ സിനിമയെ പറ്റിയുള്ള വിവരങ്ങൾ ചോദിച്ചിരുന്നു. ആ സിനിമയിൽ ഞാൻ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയിൽ എന്നോട് സംസാരിച്ചിരുന്നു. നേരിട്ട് എന്നോട് ആ കാര്യം ആവശ്യപ്പെട്ടിട്ടില്ല.

അതിന് മറുപടിയായി ദിലീപിനോട് ഞാൻ ഡേറ്റ് കൊടുത്തത് റോഷൻ ആൻഡ്രൂസിനാണ് മഞ്ജു വാര്യരുടെ പടം എന്ന് ഉദ്ദേശിച്ചല്ല എന്ന് പറഞ്ഞു. എന്നാൽ ഞാൻ അഭിനയിക്കരുത് എന്ന് നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ എത്തിക്‌സ് അല്ലെങ്കിലും ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഞാൻ മാറാം. പക്ഷെ നിങ്ങൾ ആവശ്യപ്പെടണം എന്ന് ഞാൻ പറഞ്ഞു. പക്ഷെ ദിലീപ് ആവശ്യപ്പെടാൻ തയ്യാറായില്ല.

പിന്നെയും ഒരു മണിക്കൂറോളം ദിലീപ് എന്നോട് സംസാരിച്ചിരുന്നു. പുള്ളിയുടെ സംസാരത്തിൽ നിന്നും ഞാൻ സ്വയം പിന്മാറണമെന്നാണ് ഉദ്ദേശിച്ചത് എന്ന് തീർച്ചയാണ്. കസിൻസ് എന്ന സിനിമയിൽ നിന്നും നടിയെ മാറ്റാൻ ദിലീപ് ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്.