കോപ്പൻഹേഗൻ : പ്രമുഖ ഡാനിഷ് കാർട്ടൂണിസ്റ്റ് കർട്ട് വെസ്റ്റർഗാർഡ് അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഞായാറാഴ്‌ച്ചയായിരുന്നു അന്ത്യമെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2005 ൽ പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചതിലുടെയാണ് വെസ്റ്റർഗാർഡ് വിവാദനായകനായകുന്നത്.

ഡാനിഷ് പത്രമായ ദി ജുട് ലാന്റ് പോസ്റ്റിലാണ് കാർട്ടൂൺ ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് ഫ്രഞ്ച് മാസികയായ ഷാർലെ എബ്ദോ 2006 ൽ കാർട്ടൂൺ പുനപ്രസിദ്ധീകരിച്ചതോടെ വീണ്ടും വിവാദങ്ങളും ആക്രമങ്ങളും ഉണ്ടായി.കാർട്ടൂൺ വിവാദത്തെ തുടർന്ന് വെസ്റ്റർഗാർഡ് ആദ്യം ഒളിവിൽ പോയെങ്കിലും പിന്നീട്, ഡെന്മാർക്കിലെ അർഹസിൽ കനത്ത സുരക്ഷയുള്ള വീട്ടിലേക്ക് പരസ്യമായി താമസം മാറി. 2008 ൽ വെസ്റ്റർഗാഡിനെ വധിക്കാൻ ശ്രമിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. 2010 ലും വെസ്റ്റർഗാഡിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ വധശ്രമത്തിന് പിടിയിലായിരുന്നു. ആയുധവുമായാണ് ഇയാൾ വെസ്റ്റർഗാഡിന്റെ വസതിയിൽ എത്തിയത്.

വധശ്രമങ്ങൾ തുടർന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥനൊപ്പം രഹസ്യ താവളങ്ങളിലായിരുന്നു വെസ്റ്റർഗാഡിന്റെ പിന്നീടുള്ള ജീവിതം. 2005 ൽ 12 എഡിറ്റോറിയൽ കാർട്ടൂണുകളാണ് ദി ജുട് ലാന്റ് പോസ്റ്റിൽ വന്നത്. ഇതിൽ ഭൂരിഭാഗവും പ്രവാചകൻ മുഹമ്മദിനെ ആസ്പദമാക്കിയായിരുന്നു. അന്ന് കാർട്ടൂണിനെതിരെ ഡെന്മാർക്കിൽ പ്രതിഷേധം ഉയരുകയും കാർട്ടൂണിസ്റ്റിനെതിരെ നിരന്തര വധ ശ്രമങ്ങളുണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ, യാഥാസ്ഥിതിക മുസ്ലീങ്ങളും തീവ്രവാദികളും മതങ്ങളെ ദുരുപയോഗിക്കുന്നതിനെ കുറിച്ചാണ് തന്റെ കാർട്ടൂണുകളെന്നായിരുന്നു വെസ്റ്റർഗാർഡിന്റെ വിശദീകരണം.

ഇദ്ദേഹത്തിന് പുറമെ കാർട്ടുൺ പ്രസിദ്ധികരിച്ച മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയും അക്രമണമുണ്ടായി. 2011 നവംബറിലാണ് ഷാർലെ ഹെബ്ദോ ഓഫീസിനു നേരെ ആദ്യം ബോംബാക്രമണം നടന്നത്. 2013 ൽ ഷാർലെ ഹെബ്ദോ വിവാദ കാർട്ടൂണുകൾ ഉൾപ്പെടുത്തി സ്‌പെഷ്യൽ എഡിഷൻ പ്രസിദ്ധീകരിച്ചു. ഡെന്മാർക്കിലും കാർട്ടൂണിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. മുസ്ലിം രാജ്യങ്ങളിലെ അംബാസിഡർമാർ ഡെന്മാർക്ക് സർക്കാരിന് പരാതിയും നൽകി.