മഴക്കാലം ശക്തമായി. പുറത്തിറങ്ങാൻ പോലു കഴിയുന്നില്ല. കുറച്ചു ദിവസമായി കൂട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടേയില്ല. കൂട്ടിലാണെങ്കിലേ? ഒരു തരി അരിമണിയോ ധാന്യമണിയോ ഇല്ല. കുഞ്ഞുങ്ങൾ കിടന്ന് കരഞ്ഞ് ബഹളം വയ്ക്കുന്നു. അതെല്ലാം കണ്ടപ്പോൾ നൂലന് സങ്കടമായി.

''നീ കുഞ്ഞുങ്ങളെ നോക്ക്. ഞാൻ എന്തേലും കിട്ടുമോന്നു നോക്കീട്ടു വരാം നൂലനുറുമ്പ് ഭാര്യയോടു പറഞ്ഞു. എന്നിട്ട് തീറ്റ തേടിയിറങ്ങി. അവനായിരുന്നു ഉറുമ്പുകളുടെ നേതാവ്. അതിനാൽ നൂലനോടൊപ്പം മറ്റുറുമ്പുകളും ചേർന്നു.

 

ശക്തമായ കാറ്റും മഴയും സഹിച്ച് അവർ ഒരു കടമുറിയുടെ വരാന്തയിലെത്തി. അവിടെ കുറെ അരിമണികൾ ചിതറി വീണു കിടപ്പുണ്ട്. നൂലനുറുമ്പാണ് അതു കണ്ടെത്തിയത്. അവൻ കൂട്ടുകാരെ വിളിച്ചു.

''വരൂ ചങ്ങാതിമാരേ... ഈ മഴക്കാലം തള്ളിനീക്കാനുള്ള അരിമണികൾ ഞാൻ കണ്ടെത്തിക്കഴിഞ്ഞു അതു കേട്ടതും മറ്റുറുമ്പുകൾ പാഞ്ഞെത്തി. അവർ ഓരോ അറിമണികളുമായി കൂട്ടിലേക്കു നീങ്ങി. അപ്പോഴാണ് കുഞ്ഞനുറുമ്പ് ഓടിയെത്തിയത്.

''കൂട്ടരേ... ഓടിവാ... തെക്കു വശത്തെ കടയിൽ കുറെ ശർക്കരത്തരികൾ കിടപ്പുണ്ട് അതു കേട്ടതും ഉറുമ്പുകൾ ആ ഭാഗത്തേക്കു കുതിച്ചു. അവിടെ കടക്കാരന്റെ ത്രാസിൽ കണ്ട ശർക്കരത്തരികൾക്കു വേണ്ടി ഉരുമ്പുകൾ പിടിവലിയായി. അപ്പോൾ നൂലൻ ചോദിച്ചു.

''കൂട്ടരേ... എന്തു മണ്ടത്തരമാണ് നിങ്ങൾ കാണിക്കുന്നത്''

''ഹും... അരിമണിയെക്കാൾ നല്ലതല്ലേ ശർക്കരത്തരി പൊന്നനുറുമ്പ് ചോദിച്ചു.

''അതു ശരിയാണ്. പക്ഷേ ഒന്നോ രണ്ടോ ശർക്കരത്തരികൾ കൊണ്ട് വിശപ്പു മാറുമോ? വേഗം ഈ അരിമണികൾ ഇവിടെ നിന്നും മാറ്റിയില്ലെങ്കിൽ എല്ലാം കാക്കൾ കൊണ്ടുപോകും. നമ്മളും കുടുംബവും വീണ്ടും പട്ടിണി കിടക്കേണ്ടിവരും. മാത്രവുമല്ല, ഇതു കിട്ടിയാൽ ഈ മഴക്കാലം മുഴുവനും നമുക്കു സുഖമായി കഴിയാം''

ഉറുമ്പുകൾ ആലോചിച്ചു. നൂലൻ പറഞ്ഞത് ശരിയാണെന്ന് അവർക്കു മനസിലായി. അവർ അരിമണികൾ കൂട്ടിൽ നിറച്ചു. അങ്ങനെ മഴക്കാലം പട്ടിണിയില്ലാതെ കഴിച്ചു കൂട്ടി.