കുവൈത്തിൽ ബുധനാഴ്‌ച്ച രാവിലെ ആരംഭിച്ച മഴയ്ക്ക് ശമനമില്ലാതായതോടെ ജനജീവിതം ദുരിതത്തിലായി. അർധരാത്രിയോടെ പെയ്ത കനത്ത മഴയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളം കയറിയ നിലയിലാണ്. കഴിഞ്ഞദിവസത്തെ മഴയെത്തുടർന്ൻ വലിയ വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായ സാഹചര്യത്തിൽ ശക്തമായ സുരക്ഷാ മുന്നറിയിപ്പാണ് സർക്കാർ നൽകിയിട്ടുള്ളത്. ആവശ്യത്തിനുള്ള ഭക്ഷണപദാർഥങ്ങൾ, മെഴുകുതിരി എന്നിവയൊക്കെ കരുതിവയ്ക്കാനും നിർദേശമുണ്ട്.

പല റോഡുകളും വെള്ളത്തിനടിയിലായതോടെ ഗതാഗതം തടസ്സപ്പെ്ട്ടിരിക്കുകയാണ്. മാത്രമല്ല കുവൈത്ത് വിമാനത്താവളം കനത്ത മഴ മൂലം അടച്ചതോടെ മലയാളികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ദുരിതത്തിലായി. സവൻത് റിങ് റോഡിൽ കുത്തിയൊലിച്ചുവന്ന വെള്ളത്തിൽ ഏതാനും വാഹനങ്ങൾ ഒലിച്ചുപോയി. സൈന്യവും നാഷനൽ ഗാർഡും അഗ്‌നിശമന വിഭാഗവും രക്ഷാപ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ട്.അഹ്മദി, ഫര്വാനിയ ഗവർണറേറ്റുകളിലാണ് വെള്ളപ്പൊക്കം കൂടുതൽ അനുഭവപ്പെട്ടത്. കനത്ത മഴ തുടരുന്നതിനാൽ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും സർക്കാർ ഇന്നും അവധി നൽകിയിരിക്കുകയാണ്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

കനത്ത മഴയെ തുടർന്ന് ബുധനാഴ്ച രാത്രി മുതലാണ് വിമാനത്താവളത്തിലെ പ്രവർത്തനം തടസ്സപ്പെട്ടത്. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വ്യോമഗതാഗതം നിർത്തി വെച്ചതായി സിവിൽ ഏവിയേഷൻ ജനറൽ അഥോറിറ്റി അറിയിച്ചു.

കുവൈത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ സൗദിയിലെ റിയാദ്, ദമാം, ബഹ്‌റൈനിലെ മനാമ എന്നീ വിമാനത്താവളങ്ങളിലേക്കു വഴിതിരിച്ച് വിട്ടു . ഇന്നലെ കുവൈത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനം റാദ്ദാക്കിയിരുന്നു. കുവൈറ്റ് എയർവെയ്സ്, ഇൻഡിഗോ, ജസീറ എയർ വെയ്സ് തുടങ്ങിയ വിമാന കമ്പനികളും സർവീസ് റദ്ദാക്കിയതായി അറിയിച്ചിട്ടുണ്ട്. പുതിയ ഷെഡ്യൂൾ സംബന്ധിച്ച് വിവരം കിട്ടിയാൽ മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്നാണ് യാത്രക്കാർക്ക് ലഭിച്ച വിശദീകരണം.