കുവൈറ്റ് സിറ്റി :- വിദേശതൊഴിൽ തട്ടിപ്പ് കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന പ്രവാസി ലീഗൽ സെല്ലിന്റെ നിവേദനത്തിൽ കേരള സർക്കാർ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിൽ അങ്ങോളമിങ്ങോളം വിദേശ തൊഴിൽ തട്ടിപ്പ് കേസുകൾ വ്യാപകമായി നടക്കുന്നതായും ശക്തമായ നിയമനടപടികൾ ഇ സാഹചര്യത്തിൽ എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രവാസി ലീഗൽ സെൽ ഹൈക്കോടതിയിൽ ഹർജിനൽകിയത് .

കോവിഡിനെ തുടർന്ന് വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി കേരളത്തിൽ നിന്നും പുറപ്പെടുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നും അതോടൊപ്പമുണ്ടാക്കുന്ന തട്ടിപ്പുകളിലും വൻവർദ്ധനവ് ഉണ്ടാകുന്നതായി ഹർജിയിൽ പറയുന്നു. വിദേശപഠനത്തിനായി കുട്ടികളെ അയക്കുന്ന ഏജൻസികൾ നിലവിൽ ഇന്ത്യൻ എമിഗ്രേഷൻ നിയമത്തിനു പുറത്താണ്. ഇത്തരം അവസരങ്ങൾ മുതലെടുത്താണ് വൻ തട്ടിപ്പുകൾ തുടർച്ചയായി നടക്കുന്നത്. ഗാർഹീക ജോലിക്കെന്നു പറഞ്ഞു സന്ദർശക വിസയിലും മറ്റും മനുഷ്യക്കടത്തുപ്പെടെയുള്ള കേസുകൾ വർധിച്ചുവരുന്നതായും ഹർജിയയിൽ പറയുന്നുണ്ട്.

നോർക്കയുടെ നേതൃത്വത്തിൽ കൂടുതൽ ബോധവത്കരണനടപടികളും വ്യാജ ഏജൻസികൾക്കെതിരെയുള്ള നടപടി ശക്തപ്പെടുത്തണമെന്നും മറ്റും ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ് അഡ്വ. ജോസ് എബ്രഹാം കേരള സർക്കാരിന് നിവേദനം നൽകിയിരുന്നു. ഈ നിവേദനത്തിൽ രണ്ട് മാസത്തിനകം തീരുമാനമെടുക്കണം എന്നാണ് ജസ്റ്റിസ് ടി. ആർ. രവി അധ്യക്ഷനായ ബെഞ്ചിന്റെ വിധി നിർദേശിക്കുന്നത്.

വിദേശ തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കേസുകളാണ് കേരളത്തിൽ അങ്ങോളമിങ്ങോളം അടുത്തിടെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇവ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ കേരള ഹൈക്കോടതിയുടെ ഇടപെടൽ ആശ്വാസമുണ്ടുക്കുന്നതാണ് എന്ന് ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത്ത് , വൈസ് പ്രസിഡന്റ് ചാൾസ് പി ജോർജ് എന്നിവർ പറഞ്ഞു.

തൊഴിൽതട്ടിപ്പ് കേസുകളിൽ പെട്ടുപോകുന്ന ഇരകളെ നാട്ടിലേക്കു തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് വിദേശരാജ്യത്തു വലിയനൂലാമാലകൾ ഉണ്ടാവാറുണ്ട് എന്നും ഏറ്റവും ലളിതമായ പരിഹാരം എന്നുപറയുന്നത് കേരളത്തിൽ തന്നെ വ്യാജ ഏജൻസികളെ നിയന്ത്രിക്കുന്നതാണ് നല്ലത് എന്നും പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.