ഫിനിക്സ്(അരിസോണ): അരിസോണയിൽ നിന്നും യു.എസ്. സെനറ്റിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി മാർത്താ മൈക്ക് സാലിയെ പരാജയപ്പെടുത്തി ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥി ക്രിസ്റ്റീൻ സൈനമ വിജയിച്ചു. 38197 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവർക്ക് ലഭിച്ചത്.

നവംബർ 6 നടന്ന തിരഞ്ഞെടുപ്പിൽ നവംബർ 12 തിങ്കളാഴ്ചയാണ് ഔദ്യോഗികമായി വിജയിയെ പ്രഖ്യാപിച്ചത്. ഒരാഴ്ചയാണ് റീകൗണ്ടിങ്ങിന് വേണ്ടിവന്നത്.

1988 നുശേഷം ഡമോക്രാറ്റിക്ക് പാർട്ടിക്ക് വിജയം സമ്മാനിച്ച ക്രിസ്റ്റീന അരിസോണയിൽ നിന്നും യു.എസ്. സെനറ്റിൽ എത്തുന്ന ആദ്യ വനിതാ അംഗമാണ്. മാത്രമല്ല യു.എസ്. സെനറ്റിലെ 'ആദ്യ ഓപ്പൻലി ബൈ സെക്വക്ഷൽ' സെനറ്റർ എന്ന പ്രത്യേകത കൂടി ക്രിസ്റ്റീൽ നേടിയിരിക്കുന്നു.

നിലവിലുണ്ടായിരുന്ന റിപ്പബ്ലിക്കൻ സെനറ്റർ ജെഫ് ഫ്ളേക്ക് സ്ഥാനം ഒഴിഞ്ഞ സീറ്റിൽ വിജയിച്ച പ്രതീക്ഷയോടെയാണ് മാർത്ത മൈക്ക് സാലി മത്സരിച്ചത്. തിരഞ്ഞെടുപ്പിനു മുമ്പ് പുറത്തു വന്ന സർവേ റിപ്പോർട്ട് ശരിവക്കുന്നതായിരുന്നു ക്രിസ്റ്റിനിന്റെ വിജയം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രമ്പിനെ അനുകൂലിച്ച സംസ്ഥാനമായിരുന്നു അരിസോണ. സെനറ്റിൽ നേരിയ ഭൂരിപക്ഷം നേടിയിരുന്ന റിപ്പബ്ലിക്കൻ പാർട്ടി ഫ്ളോറിഡായിലേയും, മിസിസിപ്പിയിലേയും ഫലപ്രഖ്യാപനം വരുമ്പോൾ ഭൂരിപക്ഷം നിലനിർത്താൻ കഴിയുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.