കൊച്ചി. ആലുവാ സ്വദേശികളായ രണ്ട് പേരെ ബ്രൂപി നോർഫിൻ ടാബ്ലറ്റുകളും, ഇവ പൊടിച്ച് കലക്കി ഇൻഞ്ചക്ഷൻ ചെയ്യുമ്പോൾ പാർശ്വഫലമായി ചർദ്ദിലുണ്ടാകുന്നത് തടയാനായി ഉപയോഗിക്കുന്ന ആംപ്യൂളുകളുമായി എറണാകുളത്ത് എക്സൈസ് സംഘം പിടികൂടി.

ആലുവ ചൂർണിക്കര തായിക്കാട്ടുകര സ്വദേശി മൻസീൽ വീട്ടിൽ മൻസൂർ(31) ആലുവ യു സി കോളേജ് ദേശം സ്വദേശി കാരായി കുടം വീട്ടിൽ അനൂപ് (34 )എന്നിവരാണ് 10 ബ്രൂപി നോർഫിൻ ടാബ്ലറ്റുകളും, 72 ആം പൂളുകളുമായി പിടിയിലായത്.

എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി അൻവർസാദതുകൊച്ചിയിലെ ലഹരി മാഫിയയെ അമർച്ച ചെയ്യാനായി രൂപീകരിച്ച സ്പെഷ്യൽ ആന്റി നാർക്കോട്ടിക് ഗ്രൂപ് അംഗങ്ങളാണ് കേസ് കണ്ടെത്തിയത്. സ്പെഷ്യൽ ഗ്രൂപ്പിന്റെ നിരീക്ഷണത്തിലിരുന്ന അനൂപിനെ ആംപൂളുമായി വൈറ്റില ഭാഗത്ത് വച്ച് കണ്ടെത്തുകയായിരുന്നു.

തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ ലഹരി ഉപയോഗിക്കുമ്പോൾ ചർദ്ദിൽ വരാതിരിക്കുവാൻ ഉപയോഗിക്കുന്നവയാണിവയെന്ന് വെളിപ്പെടുത്തി.ആലുവയിൽ ബ്യൂട്ടി പാർലർ നടത്തുന്ന മൻസൂറിൽ നിന്നുമാണ് ലഹരിമരുന്ന് കൈപ്പറ്റിയതെന്നും ഇത്
ഉപയോഗിക്കുമ്പോൾ പാർശ്വഫലം വരാതിരിക്കാൻ മറുമരുന്ന് ഉപയോഗിക്കണമെന്നും ഇയാൾ വ്യക്തമാക്കി.

തുടർന്ന് അനൂപിനെ അന്വേഷിച്ച് ലഹരി മരുന്നു കൈമാറ്റത്തിനെത്തിയ മൻസൂറിനെ കൂടി എക്സൈസ് സംഘം പിടികൂടുകയായിരുന്നു.എക്സൈസ് ഇൻസ്‌പെക്ടർ പി ജെ റോബിൻ ബാബു, പ്രിവന്റീവ് ഓഫിസർ കെ ആർ രാം പ്രസാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം റെനി, അനസ്, സിസ്ഥാർത്ഥ്, ദീപു തോമസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്