കൊച്ചി: നൂറ്റിമൂന്നാം ഭരണഘടനാഭേദഗതിയിലൂടെ 2019 ജനുവരി 12ന് നിലവിൽ വന്ന ഇന്ത്യയിലെ സംവരണേതര വിഭാഗങ്ങളിലെ പിന്നോക്കാവസ്ഥയിലുള്ളവർക്കുള്ള സാമ്പത്തിക സംവരണത്തിന്മേൽ കേരളത്തിലെ യുഡിഎഫ് നേതൃത്വം അടവുനയം തിരുത്തി നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

സംവരണേതരവിഭാഗത്തിനുള്ള സാമ്പത്തിക സംവരണമേർപ്പെടുത്തിക്കൊണ്ട് നരേന്ദ്ര മോദി സർക്കാരും ഈ സംവരണം സംസ്ഥാനത്ത് നടപ്പിലാക്കി ഭരണഘടനാപരമായ ഉത്തരവാദിത്വം വൈകിയാണെങ്കിലും നിറവേറ്റുവാൻ ശ്രമിക്കുന്ന പിണറായി വിജയൻ സർക്കാരും നിലപാടുകൾ വ്യക്തമാക്കിയിരിക്കുമ്പോൾ സാമ്പത്തിക സംവരണത്തിനെതിരെ കോൺഗ്രസ് എംഎൽഎമാർ പരസ്യമായും രഹസ്യമായും രംഗത്തുവന്നിരിക്കുന്നത് ദുരൂഹതയുണർത്തുന്നു. വി.ടി.ബൽറാം ഉൾപ്പെടെയുള്ളവരുടെ നിലപാടും പരസ്യപ്രസ്താവനയും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടാണോയെന്ന് നേതൃത്വം വ്യക്തമാക്കണം. ഡൽഹിയിലും കേരളത്തിലും വിഭിന്ന നിലപാടുകൾ സ്വീകരിക്കുന്നത് സംഘടനാ തകർച്ച നേരിടുന്ന കോൺഗ്രസ് നേതൃത്വത്തിന് വീണ്ടും ഇരുട്ടടിയേകുമെന്ന് തിരിച്ചറിയുന്നത് നല്ലതാണ്.

ജനസംഖ്യയിൽ ഇടിവുണ്ടായും സാമ്പത്തിക ബുദ്ധിമുട്ടേറിയും ദുർബലരായ ജനവിഭാഗങ്ങളെ സംരക്ഷിക്കുവാനുള്ള കേന്ദ്രസർക്കാർ നടപടിയെ ആക്ഷേപിച്ച് സർക്കാർ സംവരണത്തിലൂടെയും ക്ഷേമപദ്ധതികളിലൂടെയും കാലങ്ങളായി വൻ നേട്ടങ്ങളുണ്ടാക്കുന്നവരുടെ ഇടനിലക്കാരനായി ഒരു കോൺഗ്രസ് എംഎൽഎ വെല്ലുവിളിക്കുന്നത് പതിറ്റാണ്ടുകളായി രാജ്യത്തുടനീളം മതേതരത്വം പ്രസംഗിക്കുന്ന കോൺഗ്രസിന് ഭൂഷണമല്ല.

യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ലിംലീഗിലെ രണ്ട് പാർലമെന്റംഗങ്ങൾ ഹൈദ്രാബാദിലെ അസറുദീൻ ഒവൈസിയോടൊപ്പം സാമ്പത്തികസംവരണബില്ലിനെതിരെ വോട്ടുചെയ്തത് പൊതുസമൂഹം കണ്ടതാണ്. ഇവരുടെ നിലപാടാണോ സാമ്പത്തിക സംവരണവിഷയത്തിൽ തങ്ങളുടേതെന്ന് യുഡിഎഫ് നേതൃത്വവും ഇതര ഘടകകക്ഷികളും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് വരാൻ പോകുന്ന പശ്ചാത്തലത്തിൽ ഉടൻ വ്യക്തമാക്കണം. നിലവിൽ സംവരണമുള്ള വിഭാഗങ്ങളുടെ സംവരണം നഷ്ടപ്പെടുത്തിയല്ല സാമ്പത്തിക സംവരണമെന്നുള്ളതും ഇക്കൂട്ടർ ഓർമ്മിക്കുന്നത് നല്ലതാണ്.

കേരളത്തിൽ പിഎസ്‌സി നിയമനങ്ങളുടെ 10 ശതമാനം സാമ്പത്തിക പിന്നോക്കക്കാർക്ക് സംവരണമേകി നടപ്പിലാക്കുവാനുള്ള നടപടികൾ പുരോഗമിക്കുമ്പോൾ അതിന് തുരങ്കം വെയ്ക്കുന്ന രീതിയിൽ കോൺഗ്രസ് നേതാക്കൾ നടത്തുന്ന സാമ്പത്തിക സംവരണവിരുദ്ധ പ്രതികരണങ്ങളും പ്രസ്താവനകളും തള്ളിപ്പറയുവാൻ കെപിസിസി.പ്രസിഡന്റും പ്രതിപക്ഷനേതാവും യുഡിഎഫ് കൺവീനറും വൈകരുത്. സംസ്ഥാന സർക്കാർ ഉത്തരവുകളിൽ മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്ന പദപ്രയോഗം ഭരണഘടനാപരമായി തെറ്റാണ്. 103-ാം ഭരണഘടനാഭേദഗതിയിൽ സംവരണേതരവിഭാഗങ്ങൾ എന്നാണ് വ്യക്തമായി പറഞ്ഞിരിക്കുന്നത്. സംസ്ഥാന സർക്കാർ ഇതിനോടകം ഇറക്കിയ ഉത്തരവുകൾ തിരുത്തലുകൾക്ക് വിധേയമാക്കണം.

2019 ജനുവരി 12ന് 103-ാം ഭരണഘടനാഭേദഗതി നിലവിൽ വന്നതിനുശേഷമുള്ള എല്ലാ പിഎസ്‌സി വിജ്ഞാപനങ്ങളിലും സാമ്പത്തികസംവരണം ബാധകമാക്കണം. 2.5 ഏക്കറായി സംസ്ഥാന സർക്കാർ നിശ്ചയിച്ച ഭൂപരിധി കേന്ദ്രനിർദ്ദേശത്തിൽ പറഞ്ഞിരിക്കുന്നതുപോലെ 5 ഏക്കറായി നിജപ്പെടുത്തണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.