ലഷ്‌കർ ഇ തോയിബ നേതാവ് സെയ്ത് അബ്ദുൾ കരീം എന്ന് ടുംണ്ടയ്ക്ക് ജീവപര്യന്തം. 1996ലെ സോനിപത് സ്‌ഫോടനക്കേസിൽ ഹരിയാന കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം.

ലഷ്‌ക്കർ ഇ തോയ്ബയുടെ ബോംബ് നിർമ്മാണ വിദഗ്ധനാണ് ടുംണ്ട. 26/ 11ലെ ആക്രമണത്തിനു ശേഷം ഇന്ത്യയ്ക്ക് കൈമാറണം എന്ന് ആവശ്യപ്പെട്ട 20 ഭീകരരിൽ ഒരാളായിരുന്നു ടുംട. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ നേപ്പാൾ അതിർത്തിയിൽ വച്ച് ഡൽഹി പൊലീസാണ് 2013ൽ അറസ്റ്റ് ചെയ്തത്. ഇന്ത്യ ഏറ്റവും അധികം തിരയുന്ന ഭീകരരിൽ ഒരാളാണ് ടുണ്ട.

ഇന്ത്യയിൽ 40-ഓളം സ്ഫോടനക്കേസുകളിൽ പ്രതിയാണ് ടുണ്ട. ന്യൂഡൽഹി, സോനിപത്, ലുധിയാന, കാൺപൂർ, വാരാണസി തുടങ്ങിയ സ്ഥലങ്ങളിൽ 1996നും 98നുമിടയിൽ നടന്ന സ്ഫോടനങ്ങളുടെ പ്രധാന സൂത്രധാരൻ ടുണ്ടയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിൽ സോനിപത്തിലെ സ്‌ഫോടനക്കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

ഉത്തർ പ്രദേശിൽ ജനിച്ച ടുണ്ട ആയിരത്തി തൊള്ളായിരത്തി എൺപതുകളിലാണ് തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞത്. സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിൽ പ്രാവീണ്യം നേടി. സ്ഫോടന പരമ്പരകൾക്കൊടുവിൽ ടുണ്ട ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയായിരുന്നു. പിന്നീട് ലഷ്‌കർ ഇ തൊയിബയുടെ പ്രധാന ബോംബ് നിർമ്മാതാവായി മാറി.

രണ്ടായിരത്തിൽ ടുണ്ട കൊല്ലപ്പെട്ടതായി അഭ്യൂഹം പടർന്നതോടെ ഇയാൾക്കായുള്ള തിരച്ചിൽ മന്ദഗതിയിലായി. 2005ൽ അറസ്റ്റിലായ ലഷ്‌കർ നേതാവ് അബ്ദുൾ റസാക് മസൂദാണ് ടുണ്ട ജീവിച്ചിരിക്കുന്നുവെന്ന് പൊലീസിനോട് വെളിപ്പെടുത്തിയത്. ബുദ്ധമതക്കാർക്കെതിരെ ആക്രമണം നടത്താൻ രോഹിങ്ക്യകൾക്ക് പ്രോത്സാഹനം നൽകിയത് ഉൾപ്പെടെയുള്ള കേസുകൾ അന്താരാഷ്ട്ര തലത്തിൽ ടുണ്ടയ്‌ക്കെതിരെയുണ്ട്.