ന്യൂഡൽഹി: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ മരണത്തിൽ അനുശോചനവുമായി പ്രമുഖർ.ലതാ മങ്കേഷ്‌കറുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

വാക്കുകൾക്ക് അതീതമായ മനോവേദനയിലാണ് താനെന്നും ലതാ ദീദി നമ്മളെ വിട്ടുപിരിഞ്ഞെന്നും ഒരിക്കലും നികത്താനാകാത്ത ശൂന്യത ബാക്കിവച്ചാണ് അവർ വിടവാങ്ങുന്നതെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ സംസ്‌കാരത്തിന്റെ അതികായകയെന്ന നിലയിൽ വരുംതലമുറകൾ അവരെ ഓർക്കും. ലതാ ദീദിയുടെ മരണത്തിൽ ഇന്ത്യക്കാർക്കൊപ്പം ഞാനും ദുഃഖം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു- മോദി ട്വീറ്റ് ചെയ്തു.

 

ലതാ മങ്കേഷ്‌കറിന്റെ വിയോഗം ഹൃദയഭേദകമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിൽ പറഞ്ഞു. അവരുടെ നേട്ടങ്ങൾ സമാനതകളില്ലാതെ നിലനിൽക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

 

ലതാ മങ്കേഷ്‌കർ സംഗീതലോകത്തിന് നൽകിയ സംഭാവനകൾ വാക്കുകൾക്ക് അതീതമാണെന്നും അവരുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുസ്മരിച്ചു. ലതാ മങ്കേഷ്‌കറിന്റെ വിയോഗം രാജ്യത്തിന് തീരനഷ്ടമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും പറഞ്ഞു.

 

മുഖ്യമന്ത്രി പിണറായി വിജയനും ലതാ മങ്കേഷ്‌കറിന്റെ നിര്യാണത്തിൽ അനുശോചിച്ചു. ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്‌കർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അവരുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകൾ ഉണ്ട്. അവരുടെയെല്ലാം മനസ്സിൽ മായ്ക്കാനാവാത്ത സ്ഥാനമാണ് ലതാമങ്കേഷ്‌കർക്കുള്ളത്.പല പതിറ്റാണ്ടുകൾ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തിൽ നിന്ന ഈ ഗായിക ഹിന്ദിയിൽ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മലയാളിക്കും അവരുടെ നാവിൻതുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാൻ ഭാഗ്യമുണ്ടായി.ലതാ മങ്കേഷ്‌കറുടെ വിയോഗത്തിൽ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

 

ലതാജിയുടെ നിര്യാണത്തിൽ രാജ്യത്ത് രണ്ടുദിവസത്തെ ദുഃഖാചരണം. ഗായികയോടുള്ള ആദരസൂചകമായി രണ്ടുദിവസം ദേശീയ പതാക പകുതി താഴ്‌ത്തും. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ.യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.