കട്ടപ്പന: വാഗമണ്ണിലും കട്ടപ്പനയിലും എസ്.ബി.ഐ.യുടെ എ.ടി.എമ്മില്‍ നിറയ്ക്കാന്‍ മുംബൈ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി ഏല്‍പ്പിച്ച പണത്തില്‍നിന്ന് 25 ലക്ഷം രൂപയോളം ജീവനക്കാര്‍ അപഹരിച്ചു. കട്ടപ്പന സ്വദേശികളായ ജോജോമോന്‍ (35) അമല്‍ (30) എന്നിവര്‍ ചേര്‍ന്നാണ് അപഹരിച്ചത്. പണം നിറയ്ക്കുന്നതിന് കരാറെടുത്ത കമ്പനി നടത്തിയ ഓഡിറ്റിങ്ങിനെ തുടര്‍ന്നാണ് ഇത് അറിയുന്നത്. കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയി.

ജൂണ്‍ മുതലാണ് പണം തിരിമറി നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കട്ടപ്പന എ.ടി.എമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 15 ലക്ഷവും വാഗമണ്ണില്‍ നിറയ്ക്കാന്‍ ഏല്‍പ്പിച്ച 10 ലക്ഷം രൂപയുമാണ് കബളിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞ ഏജന്‍സി തിരികെ പണം വാങ്ങി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പണം തിരികെ ലഭിച്ചില്ല. ഇതോടെയാണ് കേസുമായി മുന്നോട്ട് പോയത്. പ്രതികളില്‍ ഒരാളുടെ രാഷ്ട്രീയബന്ധം ഉപയോഗിച്ച് കേസ് ഒതുക്കാനുള്ള ശ്രമവും നടന്നിരുന്നു. എന്നാല്‍ പണം ലഭിക്കാതെ വന്നതോടെ സ്വകാര്യ ഏജന്‍സി കേസ് പിന്‍വലിക്കാന്‍ തയ്യാറായില്ല.