ചെന്നൈ: 28 വര്‍ഷത്തിനുശേഷം കമല്‍ഹാസനും ഷങ്കറും ഒരുമിക്കുന്ന ഇന്ത്യന്‍ 2 ഈ ആഴ്ച്ച തീയേറ്ററുകളിലെത്തും.200 കോടി രൂപ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ജൂലായ് 12 നാണ് റിലീസ് ചെയ്യുന്നത്.പുതിയകാലത്തെ അനീതികളോട് കലഹിക്കാന്‍ കൂടുതല്‍ കരുത്തനായ സേനാപതിയെയാകും ചിത്രത്തില്‍ കാണാനാവുകയെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

അതേസമയം അഞ്ചു മാറ്റങ്ങള്‍ ഉള്‍പ്പടെ യു/എ സര്‍ട്ടിഫിക്കറ്റാണ് ഇന്ത്യന്‍ 2 ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നല്‍കിയത്.സിനിമയിലെ സംഭാഷണങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള 'ഡേര്‍ട്ടി ഇന്ത്യന്‍' പ്രയോഗം നീക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം.
അതുപോലെ 'കൈക്കൂലി ചന്ത' എന്ന പ്രയോഗവും സംഭാഷണങ്ങളില്‍ നിന്നു നീക്കം ചെയ്യണം.കൂടാതെ, ഡയലോഗുകളിലെ ചില അശ്ലീല പരാമര്‍ശങ്ങളും നീക്കം ചെയ്യണം.ഇതിനുപുറമെ സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്ന പുകവലി മുന്നറിയിപ്പ് വാചകത്തിന്റെ വലിപ്പം കൂട്ടാനും പകര്‍പ്പവകാശമുള്ള ഉള്ളടക്കം ഉപയോഗിക്കുന്നതിന് എന്‍ഒസി നല്‍കാനും നിര്‍ദേശമുണ്ട്.

മൂന്നു മണിക്കൂര്‍ നാലു സെക്കന്‍ഡാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.എസ്.ജെ. സൂര്യ, രാകുല്‍പ്രീത്, സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കുന്നുണ്ട്.അനിരുദ്ധ് ആണ് സംഗീതം. ഹോളിവുഡ് ആക്ഷന്‍ കോറിയോഗ്രാഫര്‍ റമാസന്‍ ബ്യുലറ്റ്, പീറ്റര്‍ ഹെയ്ന്‍, അനില്‍ അരസ് എന്നിവരാണ് സിനിമയുടെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്.

അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച 'ഇന്ത്യന്‍' 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്.ചിത്രത്തിനൊപ്പം തന്നെ പാട്ടുകളും സൂപ്പര്‍ ഹിറ്റായിരുന്നു.ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.ഇന്ത്യന്‍ ഒന്നിന്റെ ക്ലൈമാക്സ് രംഗത്തില്‍ തന്നെ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചനയും നല്‍കിയിരുന്നു.