തിരുവനന്തപുരം: കെ.എസ്.ആര്‍.ടി ബസ് തടഞ്ഞിട്ട് യാത്രക്കാരെ റോഡില്‍ ഇറക്കിവിട്ട് ഡ്രൈവറുമായി പൊതുനിരത്തില്‍ നടന്ന തര്‍ക്കം സംബന്ധിച്ച് തലസ്ഥാന ജില്ലാ മേയര്‍ ആര്യ രാജേന്ദ്രന്റെ മൊബൈല്‍ നമ്പറിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച കേസില്‍ എറണാകുളം സ്വദേശിയടക്കം 2 പേര്‍ക്ക് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്ത എറണാകുളം കരിയാട്ടുകുന്നേല്‍ സ്വദേശി ശ്രീജിത്തിനും രാജേഷ് രമണനുമാണ് ജാമ്യം നല്‍കിയത്. ശ്രീജിത്തിന് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയും രാജേഷിന് ഹൈക്കോടതിയുമാണ് ജാമ്യം അനുവദിച്ചത്.

തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് എറണാകുളത്തെ വീട്ടില്‍നിന്നാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ഔദ്യോഗിക നമ്പറിലെത്തിയ അശ്ലീല കമന്റുകളെ തുടര്‍ന്ന് മേയര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. മേയര്‍ക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ രണ്ടുകേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. മെയ് മാസത്തിലാണ് സംഭവം നടന്നത്. മേയര്‍ ആര്യ രാജേന്ദ്രനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ രാജേഷ് രമണന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ട്, സ്മാര്‍ട്ട് പിക്‌സ് യൂട്യൂബ് ചാനല്‍, ചില്ലക്കാട്ടില്‍ പ്രാക്കുളം എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്.