മുംബൈ: മലയാളത്തിലെ താരങ്ങളുടെ പ്രതിഫല വര്‍ധനവ് ദിവസങ്ങള്‍ക്ക് മുന്നേയാണ് ചര്‍ച്ചയായത്.അതിന് തൊട്ടുപിന്നാലെ ഇപ്പോഴിതാ സമാനപ്രശ്നത്തിലെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍.സിനിമകള്‍ വിജയം കാണാതെ പ്രതിസന്ധയില്‍ ഉലയുമ്പോഴാണ് താരങ്ങള്‍ പ്രതിഫലത്തില്‍ കടുംപിടിത്തം പിടിക്കുന്നതെന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്.സിനിമയ്ക്ക് മൂന്നരക്കോടി രൂപയുടെ ഓപ്പണിങ്ങ് പോലും നേടാനാകാത്ത താരങ്ങള്‍ 35 കോടി രൂപയാണ് പ്രതിഫലമായി ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

'35 കോടി രൂപയാണ് ചില താരങ്ങള്‍ പ്രതിഫലമായി ആവശ്യപ്പെടുന്നത്.പക്ഷേ അവരുടെ ചിത്രങ്ങളുടെ ഓപ്പണിങ് 3.5 കോടിരൂപ മാത്രമാണ്.ഈ കണക്കെങ്ങനെ ശരിയാകും.ജവാനും പത്താനും വിജയിച്ചുവെന്ന് കരുതി നമ്മള്‍ ആക്ഷന്‍ ചിത്രങ്ങള്‍ മാത്രം ചെയ്യണോ.ഇപ്പോള്‍ എല്ലാവരും ആക്ഷന്‍ ചിത്രങ്ങളുടെ പിറകെയാണ്.അപ്പോള്‍ പെട്ടെന്ന് ഒരു പ്രണയകഥ വിജയിക്കും.സാമ്പത്തിക കാര്യത്തിലും സിനിമയുടെ ഉള്ളടക്കത്തിലും ബോളിവുഡ് എന്തുചെയ്യണമെന്നറിയാതെ പായുകയാണ്' കരണ്‍ ജോഹര്‍ ചൂണ്ടിക്കാട്ടുന്നു.

മള്‍ട്ടിപ്ലക്സുകളില്‍ മാത്രം ഓടിയതുകൊണ്ട് സിനിമ സാമ്പത്തികമായി വമ്പന്‍ വിജയം നേടില്ല.ടയര്‍ 2 നഗരങ്ങളെയും ചെറിയ പട്ടണങ്ങളെയും അവഗണിക്കുമ്പോള്‍ സിനിമയ്ക്ക് വലിയ ബിസിനസ് നടക്കില്ലെന്നു മനസിലാക്കണം. ഇപ്പോള്‍ സിനിയുടെ നിര്‍മാണച്ചെലവ് വര്‍ധിച്ചുവെന്നും കരണ്‍ ജോഹര്‍ വിശദീകരിക്കുന്നു.

കഴിഞ്ഞ കുറച്ചുനാളുകളായി ബോളിവുഡ് വലിയ പ്രതിസന്ധി നേരിടുകയാണ്.ഒരുപാട് പ്രതീക്ഷയോടെ എത്തിയ സിനിമകള്‍ പോലും
അതിനൊത്ത പ്രകടനം നടത്തിയിരുന്നില്ല.ഇടയ്ക്കുവന്ന ചില ചിത്രങ്ങള്‍ മാത്രമാണ് ബോക്സോഫീസില്‍ ഗംഭീര പ്രകടനം നടത്തിയത്. സൂപ്പര്‍താരങ്ങള്‍ അണിനിരക്കുന്ന ചിത്രങ്ങള്‍ പോലും മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാകാത്ത അവസ്ഥയിലേയ്ക്ക് എത്തിയിരുന്നു.

അതേസമയം മൊഴിമാറ്റ ചിത്രം കല്‍ക്കി ബോളിവുഡിലും മികച്ച വിജയം നേടി മുന്നേറുകയാണ്.ആദ്യ ആഴ്ച്ചയില്‍ തന്നെ ചിത്രത്തിന്റെ
ഹിന്ദ്ി പതിപ്പ് കലക്ഷനില്‍ 1 കോടി പിന്നിട്ടിരുന്നു.ഇതിന് പുറമെ കരണ്‍ ജോഹര്‍ നിര്‍മാണ പങ്കാളിയായ 'കില്‍' മികച്ച പ്രേക്ഷപ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ലക്ഷ്യ ലല്‍വാനി, രാഘവ് ജുയാല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.