കോഴിക്കോട്: കൂടോത്ര വിവാദത്തില്‍ വിമര്‍ശനവുമായി കെ.എന്‍.എം മര്‍കസുദ്ദഅവ. രാഷ്ട്രീയ ജയപരാജയങ്ങളും രോഗവും ആരോഗ്യവുമെല്ലാം കൂടോത്രവും മന്ത്രവാദവും ആഭിചാര ക്രിയകളുമായി ബന്ധപ്പെട്ടതാണെന്ന നിലയില്‍ ചില രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉയര്‍ത്തുന്ന വിവാദങ്ങള്‍ പ്രബുദ്ധകേരളത്തിന് ചേര്‍ന്നതല്ലെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം കൊണ്ടുവന്നാല്‍ ഇത്തരം വിവാദങ്ങള്‍ ഇല്ലാതാക്കാമെന്നും യോഗം അഭിപ്രായപ്പെട്ടു.

ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍സുല്ലമി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. എന്‍.എം. അബ്ദുല്‍ ജലീല്‍, എം. അഹമ്മദ്കുട്ടി മദനി, അഡ്വ. പി. മുഹമ്മദ് ഹനീഫ, പ്രഫ. കെ.പി. സകരിയ, എം.കെ. മൂസ സുല്ലമി, ഡോ. ജാബിര്‍ അമാനി, എന്‍ജി. സൈതലവി തുടങ്ങിയവര്‍ സംസാരിച്ചു.

നേരത്തെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ സുധാകരന്റെ കണ്ണൂര്‍ നടാലിലെ വസതിയില്‍നിന്ന് കൂടോത്ര വസ്തുക്കള്‍ കണ്ടെത്തുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഇതുസംബന്ധിച്ച വിവാദം തുടങ്ങിയത്. സുധാകരനും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും മന്ത്രവാദിയും ചേര്‍ന്ന് 'കൂടോത്രം' കണ്ടെത്തുന്നതായിരുന്നു ദൃശ്യങ്ങളില്‍. ഒന്നര വര്‍ഷം മുമ്പ് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് പിന്നീട് വ്യക്തമായി.

കോണ്‍ഗ്രസിലെ ഗ്രൂപ് പോരില്‍ സുധാകരനെ ഒതുക്കുന്നതിനാണ് 'കൂടോത്രം' നടത്തിയതെന്ന് ആരോപണമുയര്‍ന്നു. പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ പ്രതികരണങ്ങളും വന്നു. കൂടോത്രത്തിനുപോയാല്‍ ഗുണം മന്ത്രവാദിക്കുമാത്രമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ണിയെടുക്കാതെ കൂടോത്രം ചെയ്താല്‍ പാര്‍ട്ടിയുണ്ടാകില്ലെന്നും കൂടോത്രം ചെയ്യുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി വിമര്‍ശിച്ചു. ഇതിനിടെ, കൂടോത്രം ചെയ്തത് പ്രമുഖ കോണ്‍ഗ്രസ് നേതാവ് തന്നെയാണെന്ന നിര്‍ണായ വെളിപ്പെടുത്തലുമായി കെ സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം വിപിന്‍ മോഹന്‍ രംഗത്തെത്തിയിട്ടുണ്ട്.