തിരുവനന്തപുരം: സിനിമയെ ഗൗരവമായി കാണുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സര്‍വ്വീസാണ് ലെറ്റര്‍ബോക്‌സ്ഡ്. എല്ലാ വര്‍ഷവും ഒരോ പാദത്തിലും ഈ കൂട്ടായ്മ മികച്ച 25 ചിത്രങ്ങളുടെ പട്ടിക പുറത്ത് വിടാറുണ്ട്.
ലെറ്റര്‍ബോക്‌സ്ഡ് ലിസ്റ്റില്‍ ഇടം പിടിക്കുന്ന സിനിമകളെ ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകര്‍ മികച്ചവയായാണ് കണക്കാക്കുന്നത്.
ലെറ്റര്‍ബോക്‌സ്ഡിന്റെ ഈ വര്‍ഷം ആദ്യ പാദത്തിലെ പട്ടിക ഇന്നലെ പുറത്ത് വിട്ടു.മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് പട്ടികയില്‍.

ഈ വര്‍ഷം ജൂണ്‍ വരെ ആഗോള തലത്തില്‍ റിലീസായ ചിത്രങ്ങളില്‍ റേറ്റിംഗില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന 25 സിനിമകളുടെ പട്ടിക അവതരിപ്പിച്ചിരിക്കുകയാണ് ലെറ്റര്‍ബോക്‌സ്ഡ്. ഇതില്‍ അഞ്ചു മലയാള സിനിമകളുണ്ടെന്നുള്ളതാണ് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടമായി മാറുന്നത്.ഏഴാം സ്ഥാനത്തുള്ള, ആഗോളതലത്തില്‍ 250 കോടിയിലേറെ സ്വന്തമാക്കിയ 'മഞ്ഞുമ്മല്‍ ബോയ്സാ'ണ് ലിസ്റ്റില്‍ മുന്‍പന്തിയിലുളള മലയാളം സിനിമ.പിന്നാലെ പത്താം സ്ഥാനത്ത് ആട്ടവും 15-ാം സ്ഥാനത്ത് മമ്മൂട്ടിയുടെ ഭ്രമയുഗവും ഇടം നേടി.

16-ാം സ്ഥാനത്ത് ഫഹദ് ഫാസില്‍ നായകനായ ആവേശം, 25-ാം സ്ഥാനത്ത് സര്‍പ്രൈസ് ഹിറ്റടിച്ച പ്രേമലുവുമാണ് ഉള്ളത്.ഇ അഞ്ചു ചിത്രങ്ങളാണ് ലോകമെമ്പാടുമുളള പ്രേക്ഷകരുടെ അഭിരുചിയറിഞ്ഞ് തയ്യാറാക്കിയ പട്ടികയില്‍ ഉള്ളത്.മലയാളത്തിന് പുറമെ ഇന്ത്യന്‍ ചിത്രങ്ങളും പട്ടികയില്‍ മികച്ച സ്ഥാനങ്ങളിലുണ്ട്.കിരണ്‍ റാവു സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'ലാപതാ ലേഡീസ്'ആണ് ലെറ്റര്‍ബോക്സ്ഡ് റേറ്റിംഗില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ സിനിമ. ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ് ലാപതാ ലേഡീസ് സ്ഥാനം പിടിച്ചിരിക്കുന്നത്.

ലെറ്റര്‍ബോക്‌സ്ഡ് റേറ്റിംഗില്‍ എല്ലാ രാജ്യത്തും തിയേറ്ററില്‍ റീലീസ് ചെയ്യപ്പെട്ട സിനിമയും ഓ ടി ടി ഒടിടിയിലൂടെ സ്ട്രീം ചെയ്യപ്പെട്ട സിനിമകളും പരിഗണിച്ചാണ് ലിസ്റ്റ് തയ്യാറാകുന്നത്.ലിസ്റ്റില്‍ എത്താന്‍ ഏറ്റവും ചുരുങ്ങിയത് 2000 റേറ്റിംഗ് അത്യാവശ്യമാണ്.ഈ നേട്ടമാണ് അഞ്ച് മലയാള സിനിമകള്‍ കരസ്ഥമാക്കിയത്.ഡെന്നിസ് വില്ലെനെവ് സംവിധാനം ചെയ്ത 'ഡ്യൂണ്‍ പാര്‍ട്ട് 2' ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

ദേവ് പട്ടേലിന്റെ 'മങ്കി മാന്‍', ഇംതിയാസ് അലി സംവിധാനം ചെയ്ത 'അമര്‍ സിംഗ് ചംകില' എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍.സിനിമകള്‍ക്ക് റേറ്റിംഗ് നല്‍കാനും, ട്രാക്ക് ചെയ്യാനും ഉപയോഗപ്പെടുത്തുന്ന ഗ്ലോബല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്ഫോമാണ് ലെറ്റര്‍ബോക്സ്ഡ്.