തിരുവനന്തപുരം: ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥി നെവിന്‍ ഡാല്‍വിന്റെ (26) സംസ്‌കാരം ഇന്ന് ജന്മനാടായ തിരുവനന്തപുരം പിടാരത്തു നടക്കും. ഇന്നലെ രാത്രി തന്നെ നെവിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 7ന് വിളവൂര്‍ക്കല്‍ പിടാരം ഡെയില്‍ വില്ലയില്‍ എത്തിക്കും. പൊതുദര്‍ശനത്തിനു ശേഷം 10ന് വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

നെവിന്റെ മാതാവ് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പ്രഫ. ഡോ. ടി.എസ്.ലാന്‍സലറ്റിന്റെ കുടുംബമാണ് പിടാരത്ത് ഉള്ളത്. ഇവിടുത്തെ ഡെയില്‍ വില്ലയിലായിരുന്നു നെവിനും പിതാവ് റിട്ട.എസിപി ജെ.ഡാല്‍വിന്‍ സുരേഷും മാതാവ് ലാന്‍സലറ്റും താമസിച്ചിരുന്നത്. ജോലി ആവശ്യങ്ങള്‍ക്കായി ഇവര്‍ 13 വര്‍ഷം മുന്‍പ് മലയാറ്റൂര്‍ മുണ്ടങ്ങാമറ്റത്തേക്കു താമസം മാറ്റുകയായിരുന്നു.

സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മലയാളി അടക്കം മൂന്ന് വിദ്യാര്‍ഥികളാണ് മരിച്ചത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെ.എന്‍.യു.) ഗവേഷക വിദ്യാര്‍ഥിയാണ് എറണാകുളം സ്വദേശിയായ നെവിന്‍. തെലങ്കാന സ്വദേശിനിയായ തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശിനി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.