തൊടുപുഴ: പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ വോളിബോളില്‍ നിറഞ്ഞു നിന്ന നെയ്യശ്ശേരി ജോസ് എന്ന സി .കെ ഔസേഫ് (78 ) വിടപറഞ്ഞു . തിങ്കളാഴ്ച വൈകുന്നേരം പതിവുപോലെ നെയ്യശ്ശേരി സിറ്റിയിലേക്ക് വരുന്ന വഴി അസ്വസ്ഥത തോന്നുകയും തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതിനിടെ, ആശുപത്രി അധികൃതര്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചതായി ആരോപണമുണ്ട്. ആശുപത്രിയില്‍ എത്തും മുമ്പേ മരണം സംഭവിച്ചുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

സംസ്‌കാരം ബുധനാഴ്ച 10.30-ന് നെയ്യശ്ശേരി സെയ്ന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍. സഹോദരങ്ങള്‍: ജോര്‍ജ്, റോസക്കുട്ടി, മേരി, പരേതരായ ചാക്കോ, സിസ്റ്റര്‍ മേരി കുര്യാക്കോസ്, ഏലിക്കുട്ടി. ഭൗതിക ശരീരം ചൊവ്വാഴ്ച വൈകുന്നേരം വസതിയില്‍ കൊണ്ടുവരും

നെയ്യശ്ശേരി വലിയ പുത്തന്‍പുരയില്‍ (ചാലിപ്ലാക്കല്‍) കുര്യാക്കോസ് -ഏലിക്കുട്ടി ദമ്പതികളുടെ ആറാമത്തെ പുത്രനാണ്. കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ പോള്‍വാള്‍ട്ട്, ഹൈജമ്പ്, ട്രിപ്പിള്‍ ജമ്പ്, ഓട്ടം എന്നിവയില്‍ ജില്ലാ ചാമ്പ്യാനായിരുന്നു. റെയില്‍വയില്‍ ജോലിയിലിരിക്കെ അന്ന് ഫാക്ട് വോളിബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ മുതലക്കോടം സ്വദേശി എം .എ .കുര്യാക്കോസാണ് ജോസിനെ ഫാക്ട് വോളിബോള്‍ ടീമിലെത്തിച്ചത്.

ഫാക്ട് ടീമിനൊപ്പം നിരവധി വര്‍ഷം കേരള വോളിബോള്‍ ടീമിലംഗമായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി സിങ്കപ്പൂരിലും സിലോണിലും മത്സരിച്ചിരുന്നു. ഒന്നര പതിറ്റാണ്ടു കളിക്കാരനായും ദീര്‍ഘകാലം ഫാക്ട് സ്‌കൂളിന്റെയും എറണാകുളം ജില്ലയുടെയും പരിശീലകനായും നിറഞ്ഞു നിന്ന ജോസ് മൂന്നു വര്‍ഷം ഔദ്യോഗിക ജീവിതം ബാക്കി നില്‍ക്കെ ജോലി ഉപേക്ഷിക്കുകയായിരുന്നു

കളിയോടുള്ള അഭിനിവേശം മൂലം വിവാഹം കഴിക്കാന്‍ മറന്ന ജോസ് അവിവാഹിതയായ ഇളയ സഹോദരിയോടൊപ്പം നെയ്യശേരിയിലെ തറവാട്ടു വീട്ടിലായിരുന്നു താമസം. ഏതാനും വര്‍ഷം മുന്‍പ് വരെ വൈകുന്നേരങ്ങളില്‍ കളിയുടെ ആദ്യപാഠം കുറിച്ച നെയ്യശ്ശേരി സെന്റ് സെബാസ്‌ററ്യന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പുതിയ തലമുറയ്ക്കൊപ്പം കളിക്കാനെത്തിയിരുന്നു .