തിരുവനന്തപുരം :ആറു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ പ്രതി രാഹുല്‍(30) ന് 65 വര്‍ഷം കഠിനതടവും 60,000/ രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജ് ആര്‍.രേഖ ശിക്ഷിച്ചു. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും അടച്ചില്ലെങ്കില്‍ 8 മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ട്. ആറു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ തയ്യാറായ പ്രതി യാതൊരുദയയയും അര്‍ഹിക്കുന്നില്ല എന്നും കോടതി വിധി ന്യായത്തില്‍ പറഞ്ഞു. ഇത്തരം കടുത്ത ശിക്ഷകള്‍ നല്‍കിയാല്‍ മാത്രമേ സമൂഹത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കില്ല എന്ന് ജഡ്ജി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

2023 ഏപ്രില്‍ 7,10,17 തീയതികളില്‍ ആണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. പ്രതിയുടെ വീട്ടില്‍ കളിക്കാന്‍ എത്തിയ കുട്ടിയെ പ്രതി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. പീഡന സമയത്ത് കുട്ടി ഉറക്കെ കരഞ്ഞപ്പോള്‍ കുട്ടിയുടെ പാവാട വായില്‍ തിരുകി കയറ്റുകയായിരുന്നു പ്രതി. ഇത് കൂടാതെ പുറത്ത് പറഞ്ഞാല്‍ അടിക്കുമെന്ന് ഭീഷണിപെടുത്തി. പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ സ്വകാര്യഭാഗത്ത് ഗുരുതരമായി പരുക്ക് ഏറ്റിരുന്നു. എന്നാല്‍ പ്രതിയെ ഭയന്ന് കുട്ടി വീട്ടില്‍ പറഞ്ഞില്ല.

പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കുട്ടി കരഞ്ഞെങ്കിലും എന്താണ് സംഭവിച്ചത് എന്ന് വെളിപ്പെടുത്തിയില്ല. കാലുവേദനയാണ് എന്ന് കരുതി കുട്ടിയുടെ അമ്മ തടവി കൊടുക്കുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ട് പോകാന്‍ കുട്ടിയുടെ അമ്മ ശ്രമിച്ചെങ്കിലും കുട്ടി സമ്മതിച്ചിരുന്നില്ല. ഒടുവില്‍ കുട്ടി നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ വീട്ടില്‍ നിര്‍ത്താതെ കുട്ടിയുടെ അമ്മ കുട്ടിയെ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലോട്ട് കൊണ്ടുപോയി.

പിന്നീട് ഓഫീസില്‍ ഇരുന്ന് കരച്ചില്‍ തുടര്‍ന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരി കുട്ടിയുടെ സ്വകാര്യഭാഗം പരിശോധിക്കാന്‍ അമ്മയോട് പറയുകയായിരുന്നു. പരിശോധിച്ചപ്പോഴാണ് ഗുരുതരമായ പരിക്ക് ഇവര്‍ കണ്ടത്. തുടര്‍ന്ന് കുട്ടിയോട് ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. ഉടനെ തന്നെ വീട്ടുകാര്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. വൈദ്യ പരിശോധനയിലും കുട്ടി് ഗുരുതരമായ പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് ഡോക്ടറും സ്ഥിരീകരിച്ചു. ഒരു മാസത്തിനുള്ളിലാണ് കേസിന്റെ വിചാരണ പൂര്‍ത്തീകരിച്ചത്.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയ് മോഹന്‍, അഡ്വ. അതിയന്നൂര്‍ ആര്‍ വൈ അഖിലേഷ് പ്രസിക്യൂഷന് വേണ്ടി ഹാജരായി. പ്രോസിക്യൂഷന്‍ 15 സാക്ഷിങ്കളെ വിസ്തരിച്ചു, 25 രേഖകള്‍ ഹാജരാക്കി. വനിതാ പോലീസ് സ്റ്റേഷന്‍ എസ് ഐ ആശാചന്ദ്രന്‍, പേരൂര്‍ക്കട സി ഐ വി. സൈജുനാഥ് എന്നിവരാണ് കേസ് അന്വേഷിച്ചത്.