തിരുവനന്തപുരം: ടൂര്‍ പോകുകയാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും വീട്ടുകാര്‍ക്ക് മെസേജയച്ച് അയച്ച ശേഷം രണ്ട് കൗമാരക്കാര്‍ വീടു വിട്ടു പോയി. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങിയ പോലിസുകാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടു പേരെയും സേലത്തു നിന്നും കണ്ടെത്തി. ബനധുക്കളായ കൗമാരക്കാരാണ് വീടുവിട്ടു പോയത്. വെങ്ങാനൂര്‍ വെണ്ണിയൂര്‍ സ്വദേശികളായ 16 ,17 വയസുള്ള രണ്ട് ആണ്‍കുട്ടികളെയാണ് പരാതി കിട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് കണ്ടെത്തിയത്.

സഹോദരങ്ങളുടെ മക്കളായ ഇരുവരും ശനിയാഴ്ചയാണ് വീടുവിട്ടത്. വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ ആകാതെ വന്നതോടെ ഇന്നലെ ഉച്ചക്ക് വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച പൊലീസ് ഒരാളുടെ പക്കലുള്ള ഫോണില്‍ വിളിച്ചെങ്കിലും കോള്‍ കട്ട് ചെയ്തു. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ കുട്ടികള്‍ പാലക്കാടാണെന്നും ബാംഗ്ലൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ സഞ്ചരിക്കുകയാണെന്നും പൊലീസ് മനസിലാക്കി. ഇതോടെ ബന്ധുക്കളെ കൊണ്ട് നിരന്തരം ഫോണ്‍ വിളിപ്പിച്ചു.

ഒരു കോളും സ്വീകരിച്ചില്ലെങ്കിലും ടവര്‍ ലൊക്കെഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട മറ്റ് അധികൃതര്‍ക്ക് വിഴിഞ്ഞം പൊലീസ് നിരന്തരം കൈമാറി. ഇതിനിടെ സേലത്ത് എത്തിയ സംഘത്തെ റെയില്‍വേ പോലീസ് തടഞ്ഞ് വച്ചു. വിഴിഞ്ഞം പൊലീസിനെ വിവര അറിയിച്ചതിനെ തുടര്‍ന്ന് കുട്ടികളെ തിരികെ കൊണ്ടുവരാന്‍ ബന്ധുക്കളുമായി പോലീസ് ഇന്നലെ വൈകുന്നേരം സേലത്തേക്ക് തിരിച്ചു.