അടൂര്‍: ഹോണ്ട സിറ്റി കാറില്‍ വന്ന് റബ്ബര്‍ ഷീറ്റ് അടിക്കുന്ന റോളറുകള്‍ മോഷ്ടിച്ച പ്രതിയെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ വടക്കടത്തുകാവ് ഷാജി ഭവനം വീട്ടില്‍ ഷാജി തങ്കച്ചന്‍(49) ആണ് അടൂര്‍ പോലീസിന്റെ പിടിയിലായത്. ഏറത്ത് തുവയൂര്‍ വടക്ക് ലക്ഷ്മി ഭവനം ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്റെ വീടിന് സമീപത്തെ ഷെഡ്ഡില്‍ അതിക്രമിച്ചു കയറി അവിടെ സ്ഥാപിച്ചിരുന്ന മൂന്ന് റോളറുകളാണ്17 ന് പുലര്‍ച്ചെ പ്രതി മോഷ്ടിച്ചത്. 15,000 രൂപയുടെ നഷ്ടം സംഭവിച്ചു. ഇന്നലെ മോഷണ വിവരം അറിഞ്ഞ് വീട്ടിലെത്തിയ അടൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബു ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്റെ മൊഴി രേഖപ്പെടുത്തി.

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ്, സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മോഷ്ടാവ് വെള്ള ഹോണ്ട സിറ്റി കാറിലാണ് സഞ്ചരിച്ചത് എന്ന് മനസ്സിലാക്കി, പിന്നീട് കാറിന്റെ ഉടമസ്ഥനെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ രാത്രി 12 മണിയോടെ അടൂര്‍ ടൗണില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച പ്രതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി.

കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ന്ന് നടത്തിയ തെളിവെടുപ്പില്‍ നൂറനാട് പാറ ജംഗ്ഷന് സമീപത്തുള്ള ആക്രിക്കടയില്‍ നിന്നും റോളറുകള്‍ കണ്ടെടുത്തു. പിന്നീട്, പ്രതിയുടെ വടക്കടത്തുകാവിലുള്ള വീട്ടുമുറ്റത്ത് സൂക്ഷിച്ച കാറും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് ഐ ടി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.