ന്യൂഡല്‍ഹി: മനു ഭാകര്‍ പാരീസ് ഒളിമ്പിക്‌സില്‍ വനിതാ വിഭാഗം ഷൂട്ടിംഗില്‍ വെങ്കലം നേടി ചരിത്രം കുറിച്ചതോടെ അതിന് പിന്നിലെ കഠിന പ്രയത്‌നത്തെ അഭിനന്ദിച്ച് കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ. മനു ഭാകറുടെ പരിശീലനത്തിനായി ചെലവഴിച്ച തുകയും മന്ത്രി വെളിപ്പെടുത്തി.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മനു ഭാകര്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. ഷൂട്ടിംഗില്‍ ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ഭാകര്‍.

' പാരീസ് ഒളിമ്പിക്‌സില്‍ ആദ്യ വെങ്കല മെഡല്‍ നേടിയ മനു ഭാകര്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയിരിക്കുകയാണ്. താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട ഖേലോ ഇന്ത്യയുടെ ഭാഗമായിരുന്നുവെന്ന് മനു ഭാകര്‍ വിജയ ശേഷം പ്രതികരിച്ചു. ഖേലോ ഇന്ത്യയുടെ ഭാഗമായി രാജ്യത്തെ കായിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പുഷ്ടിപ്പെട്ടു. സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ കൂടി. സ്‌കൂള്‍-കോളേജ് തലത്തില്‍ കായിക പ്രതിഭകളെ കണ്ടെത്താന്‍ പദ്ധതികള്‍ ആരംഭിച്ചു. ടി ഒ പി എസ് പദ്ധതിക്ക് കീഴില്‍ മികച്ച പരിശീലകരെയും പരിശീലനവും നല്‍കി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കി', മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു

മനുവിന്റെ പരിശീലനത്തിനായി ഏകദേശം 2 കോടിയോളം ചെലവഴിച്ചുവെന്നും അതിനായി ജര്‍മ്മനിയിലേക്കും സ്വിറ്റ്‌സര്‍ലണ്ടിലേക്കും അയച്ചുവെന്നും മാണ്ഡവ്യ പറഞ്ഞു. മറ്റു അത്‌ലറ്റുകളും ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.