പാലക്കാട്: പാലക്കാട് തന്നാല്‍ കേരളം ഞങ്ങള്‍ എടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാട് ഉപതെരഞ്ഞെടുപ്പിനുള്ള ബി ജെ പി ഒരുക്കം തുടങ്ങിയ പ്രചരണ പരിപാടിയുടെ ഉദ്ഘാടന വേദിയിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. പാലക്കാട്ടും ചേലക്കരയിലും വയനാട്ടിലും ബിജെപിക്കായി യോഗ്യരായ സ്ഥാനാര്‍ഥികള്‍ വരണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കേന്ദ്രസഹമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും പാലക്കാട്ട് ബിജെപി നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

" തൃശൂര്‍ എനിക്ക് ഇഷ്ടമാണ്, എനിക്ക് വേണം, തൃശൂര്‍ എനിക്ക് തരണം എന്നാണ് ഞാന്‍ പറഞ്ഞത്. അതിനുശേഷമാണ് തൃശൂര്‍ ഞാന്‍ എടുക്കുവാ എന്ന് പറഞ്ഞത്. നിങ്ങള്‍ എനിക്ക് പാലക്കാട് തന്നോളൂ, ഈ കേരളം ഞങ്ങളിങ്ങ് എടുക്കും. യോഗ്യരായ സ്ഥാനാര്‍ഥികള്‍ പാലക്കാടും ചേലക്കരയിലും വയനാട്ടിലും വരണം. പാലക്കാട്ടെയും മറ്റു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍ക്ക് വിജയം ആഘോഷിക്കാന്‍ ഞാന്‍ ഒപ്പമുണ്ടാകും" സുരേഷ് ഗോപി പറഞ്ഞു.

"അടുത്ത നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സെമിഫൈനലാണ് ഉപതിരഞ്ഞെടുപ്പുകള്‍. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും ഇപ്പോഴേ തുടങ്ങണം. തൃശൂരിലെ വിജയം ഒരു തുടക്കം പോലുമല്ല. വലിയ തുടക്കത്തിനുള്ള ചിന്തയുടെ തിരിനാളം തെളിയിച്ചിരിക്കുകയാണ് തൃശൂരില്‍. പ്രവര്‍ത്തകരോടൊപ്പം ഒന്നരവര്‍ഷത്തോളം താന്‍ തൃശൂരില്‍ സഞ്ചരിച്ചു. മുന്‍കാലങ്ങളില്‍നിന്ന് മാറിയ പ്രവര്‍ത്തനശൈലി ആവിഷ്‌ക്കരിച്ചു. ആ ആവിഷ്‌ക്കാര രീതിയില്‍ ജനങ്ങളുടെ ഹൃദയത്തിലേക്ക് കടന്നു ചെല്ലാന്‍ കഴിഞ്ഞു."

"പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ആയിരക്കണക്കിന് പേരാണ് ഇതര സംസ്ഥാനങ്ങളില്‍നിന്നും ജില്ലകളില്‍നിന്നും തൃശൂരിലേക്ക് പ്രചാരണത്തിനായി വന്നത്. തൃശൂരില്‍ ഒരു തിരിനാളം തെളിയിക്കാന്‍ നമുക്ക് സാധിച്ചു. ഒരുപാടെണ്ണം തെളിയിക്കാന്‍ കഴിയും. അതിന് ശക്തമായ പ്രവര്‍ത്തനം വേണം. കേരള നിയമസഭയിലേക്ക് പോകുന്ന തിരിനാളങ്ങള്‍ പാലക്കാടുനിന്നും ചേലക്കരയില്‍നിന്നും ഉറപ്പു വരുത്തണം. 27 പേര്‍ നിയമസഭയില്‍ ബിജെപിക്കായി വരണം. ആരു ഭരിക്കണമെന്ന് തീരുമാനിക്കാന്‍ കഴിയണം" സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനുമുള്ള സ്വീകരണത്തോടെയാണ് പാലക്കാട് ഉപ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി ജെ പി തുടക്കം കുറിച്ചത്.

തുടര്‍ച്ചയായ നഗരസഭാ ഭരണവും കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാലക്കാട് മണ്ഡലത്തില്‍ രണ്ടാമതെത്തിയതിന്റെ ആത്മവിശ്വാസവുമാണ് ബി ജെ പിയുടെ കൈമുതല്‍. തൃശൂരിലെ ജയം പാലക്കാടും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. മാത്തൂര്‍, കണ്ണാടി, പിരായിരി പഞ്ചായത്തുകളിലും പാലക്കാട് നഗരസഭാ പരിധിയിലും അടിത്തട്ടില്‍ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ ഇറക്കി ഇഞ്ചോടിഞ്ച് മത്സരം കാഴ്ച വെച്ച ബി ജെ പി ഇത്തവണ വിജയം ഉറപ്പിച്ചാണ് പോരിനിറങ്ങുന്നത്.

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ എന്നിവരുടെ പേരുകളാ സജീവ പരിഗണനയിലുള്ളത്. തൃശൂരില്‍ കരുവന്നുര്‍ ചര്‍ച്ചയാക്കിയ ബി ജെ പി പാലക്കാട് മെഡിക്കല്‍ കോളേജ് തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.