മുംബൈ: ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകനാണ് വിധു വിനോദ് ചോപ്ര. അദ്ദേഹം അവസാനം സംവിധാനം ചെയ്ത '12ത് ഫെയില്‍' വലിയ പ്രശംസ നേടിയിരുന്നു. ഇപ്പോള്‍ അമിതാഭ് ബച്ചനുമായുള്ള രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ബിഗ് ബിക്ക് കോടികള്‍ വിലമതിക്കുന്ന കാര്‍ സമ്മാനിച്ചതിന് അമ്മ തന്നെ തല്ലിയിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.

സിദ്ധാര്‍ഥ് കണ്ണനുമായുള്ള അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. 2007ല്‍ പുറത്തിറങ്ങിയ സിനിമ ഏകലവ്യയില്‍ വിധു വിനോദ് ചോപ്രയും അമിതാഭ് ബച്ചനും ഒന്നിച്ചിരുന്നു. ഈ സിനിമയുടെ ഷൂട്ടിങ്ങിന് തന്നെ സഹിച്ചതിനും സിനിമ ഉപേക്ഷിക്കാതിരുന്നതിനുമായിരുന്നു സ്പെഷ്യല്‍ സമ്മാനം. ഏകലവ്യയില്‍ അഭിനയിക്കുന്നതിനു മുന്‍പ് തന്നെ ജയ ബച്ചന്‍ ഭര്‍ത്താവ് അമിതാഭ് ബച്ചനോട് വിധുവിന്റെ സെറ്റിലെ ദേഷ്യത്തേക്കുറിച്ച്സൂചന നല്‍കിയിരുന്നു. ജയ പറഞ്ഞതുപോലെ സെറ്റില്‍ ഇരുവരും തമ്മില്‍ പല പ്രശ്നങ്ങളുമുണ്ടായി. എന്നാല്‍ അമിതാഭ് ബച്ചന്‍ സിനിമ പൂര്‍ത്തിയാക്കുകയായിരുന്നു.

'എന്നെ സഹിച്ചതിനും സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനും ഞാന്‍ അദ്ദേഹത്തിന് 4.5 കോടി വിലയുള്ള റോള്‍സ് റോയ്സ് സമ്മാനിച്ചു. ഈ സംഭവം ഞാന്‍ ഒരിക്കലും മറക്കില്ല. അമിതാഭിന് കാര്‍ സമ്മാനിക്കാനായി പോയപ്പോള്‍ ഞാന്‍ അമ്മയേയും കൂട്ടിയാണ് പോയത്. അമ്മയാണ് അദ്ദേഹത്തിന് വണ്ടിയുടെ താക്കോല്‍ സമ്മാനിച്ചത്. തിരിച്ചുവന്ന് എന്റെ കാറിലിരുന്നു. അന്ന ഞാന്‍ നീല മാരുതി വാനാണ് ഓടിച്ചിരുന്നത്. ആ സമയത്ത് ഞാന്‍ ഡ്രൈവറെ വച്ചിരുന്നില്ല. അതിനാല്‍ ഞാനാണ് ഡ്രൈവ് ചെയ്തിരുന്നത്.

നീയാണോ അവന് കാര്‍ നല്‍കിയത് എന്ന് അമ്മ എന്നോട് ഞാന്‍ ചോദിച്ചു. അതെ എന്നു പറഞ്ഞപ്പോള്‍ നീ എന്താണ് പുതിയ കാര്‍ വാങ്ങിക്കാത്തത് എന്നായിരുന്നു മറുപടി. സമയമുണ്ടല്ലോ കാര്‍ വാങ്ങാം എന്ന് ഞാന്‍ പറഞ്ഞു. ഇത് 11 ലക്ഷത്തിന്റെ കാര്‍ ആണല്ലേ എന്നാണ് അപ്പോള്‍ അമ്മ ചോദിച്ചത്. കാറിന്റെ വില 4.5 കോടി ആണെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. അതിനാല്‍ ഞാന്‍ ചിരിച്ചുകൊണ്ട് വില പറഞ്ഞു. അതുകേട്ടതും മണ്ടന്‍ എന്നു വിളിച്ച് അമ്മ എന്നെ തല്ലി. ഞാനത് ഒരിക്കലും മറക്കില്ല.'- വിധു വിനോദ് ചോപ്ര പറഞ്ഞു.