ചിങ്ങവനം: ഹെല്‍മെറ്റ് ധരിച്ചെത്തി വിദേശമദ്യവില്പനശാലയില്‍നിന്ന് മദ്യംമോഷ്ടിച്ചയാള്‍ സി.സി.ടി.വി. ക്യാമറയില്‍ കുടുങ്ങിയതോടെ പിടിയിലായി. വാകത്താനം ഞാലിയാകുഴി പുതുശ്ശേരി, അച്ചന്‍പറമ്പില്‍ വിഷ്ണു(30)വാണ് അറസ്റ്റിലായത്. 1420 രൂപ വിലയുള്ള മദ്യമാണ് മോഷ്ടിച്ചത്. മണിപ്പുഴയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ പ്രീമിയം കൗണ്ടറിലായിരുന്നു മോഷണം. കഴിഞ്ഞ ഞായറാഴ്ച ഹെല്‍മെറ്റ് ധരിച്ചെത്തിയ ഇയാള്‍ വസ്ത്രത്തിനുള്ളില്‍ മദ്യക്കുപ്പി ഒളിപ്പിച്ച് കടത്തുകയായിരുന്നു.

മദ്യം മോഷണം പോയതായി ജീവനക്കാര്‍ കണ്ടെത്തി. കള്ളനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെ സി.സി.ടി.വി. പരിശോധനയില്‍, സംശയം തോന്നിയ വ്യക്തി അതേവേഷത്തില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ ജീവനക്കാര്‍ ഇയാളെ നിരീക്ഷിക്കാന്‍ തുടങ്ങി. കൗണ്ടറിന് സമീപം ഏറെനേരം കാത്തുനിന്ന ഇയാള്‍ തിരക്ക് വര്‍ധിച്ചതോടെ അകത്തുകയറി.

മദ്യം മോഷ്ടിക്കാനുള്ള തയ്യാറെടുപ്പിനിടെ ജീവനക്കാര്‍ തന്നെ നിരീക്ഷിക്കുന്നതറിഞ്ഞ പ്രതി വെളിയിലേക്കിറങ്ങിയോടി. ജീവനക്കാരെത്തിയപ്പോഴേക്കും വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പിന്നാലെ ഓടിയെത്തിയ ജീവനക്കാര്‍ ബൈക്കിന്റെ ചിത്രം പകര്‍ത്തി ചിങ്ങവനം പോലീസിനുകൈമാറി. പോലീസ് ബൈക്ക് ഉടമയെ ചോദ്യം ചെയ്തപ്പോള്‍ വിഷ്ണുവാണ് അപ്പോള്‍ വാഹനം ഓടിച്ചിരുന്നതെന്ന മൊഴി നല്‍കി. തുടര്‍ന്ന് വിഷ്ണുവിനെ ചോദ്യം ചെയ്തപ്പോള്‍ മദ്യം മോഷ്ടിച്ചതായി സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു.