കൊച്ചി: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനെയും സംബന്ധിച്ചിടത്തോളം നിർണായകമായ ലാവലിൻ കേസിലെ പുനപരിശോധന ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഫെബ്രുവരി രണ്ടാംവാരമാകും ഹർജിയിൽ അന്തിമവാദം കേൾക്കുക. സിബിഐ അഡീഷണൽ സോളിസിറ്റർ ജനറൽ ഇന്ന് ഹാജരാകാനാകില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. ഹൈദരാബാദിൽ മറ്റൊരു കേസുള്ളതിനാലാണ് അഡീഷണൽ സോളിറ്റർ ജനറൽ കെ.എം.നടരാജൻ ഹാജരാകാതിരുന്നത്.

പിണറായി വിജയന്റെ അഭിഭാഷകൻ എം.കെ. ദാമോദരന് എത്താനാകില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഇന്നലെ വാദം തുടങ്ങാൻ സാധിച്ചിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളാണ് ദാമോദരൻ കാരണമായി പറഞ്ഞിരുന്നത്. ഈ ആഴ്ച തുടർച്ചയായി വാദം കേൾക്കാനായിരുന്നു കോടതി നേരത്തെ തീരുമാനിച്ചിരുന്നത്.

ലാവ്‌ലിൻ കേസിൽ സിബിഐ സമർപ്പിച്ച പുനഃപരിശോധന ഹർജി അന്തിമ വാദത്തിനായി ജസ്റ്റിസ് പി.ഉബൈദിന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. നേരത്ത ജസ്റ്റിസ് കമാൽ പാഷയുടെ പരിഗണയിലായിരുന്ന കേസ്, അവധിക്ക് ശേഷം ബെഞ്ച് മാറ്റം ഉണ്ടായതോടെയാണ് ജസ്റ്റിസ് പി.ഉബൈദിന്റെ പരിഗണനക്കെത്തിയത്.