ന്യൂഡൽഹി: ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. കേസ് ഒരു മാസത്തേക്ക് മാറ്റിവെക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ കേസ് ക്രിസ്തുമസിന് ശേഷമാകും പരിഗണിക്കുക. കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരായ കസ്തൂരിരംഗഅയ്യരും, ആർ.ശിവദാസുമാണ് ഒരുമാസത്തേക്ക് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മൂന്നുപേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ ഇതുവരെ അപ്പീൽ സമർപ്പിച്ചിട്ടില്ല.

ലാവലിൻ കേസുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ ഒരുമാസത്തെ സാവകാശം വേണമെന്നാണ് നാലാംപ്രതിയും കെ.എസ്.ഇ.ബി മുൻ ചീഫ് എൻജിനീയറുമായ കസ്തൂരിരംഗഅയ്യരുടെ ആവശ്യം. വ്യക്തിപരമായ ബുദ്ധിമുട്ടാണ് മൂന്നാംപ്രതിയും കെ.എസ്.ഇ.ബി മുൻ ചെയർമാനുമായ ആർ.ശിവദാസ് ചൂണ്ടിക്കാട്ടുന്നത്. സിബിഐ അപ്പീൽ ഫയൽ ചെയ്യുന്ന സാഹചര്യത്തിൽ കേസ് മാറ്റണമെന്നായിരുന്നു കഴിഞ്ഞതവണ ശിവദാസിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. എന്നാൽ ഇതുവരെ സിബിഐ അപ്പീൽ സമർപ്പിച്ചിട്ടില്ല.

അതിനാൽ ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിലപാട് നിർണായകമാകും. കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തിമൂന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കസ്തൂരിരംഗഅയ്യർ, ആർ.ശിവദാസ്, വൈദ്യുതി ബോർഡ് അംഗം കെ.ജി.രാജശേഖരൻ നായർ എന്നിവർ വിചാരണ നേരിടണമെന്നും ഉത്തരവിട്ടു. ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത സമീപനം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടുപ്രതികൾ പരമോന്നതകോടതിയെ സമീപിച്ചത്.