കൊച്ചി: ലാവലിൻ കേസ് നാളെ വീണ്ടും ഹൈക്കോടതിയുടെ മുമ്പിലെത്തും. ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്.

സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹർജിയാണു ഉബൈദിന്റെ ബെഞ്ച് പരിഗണിക്കുന്നത്.

കുറ്റവിമുക്തനാക്കിയതിനെതിരായ സിബിഐ ഹർജിയും കേസ് വേഗത്തിലാക്കണമെന്ന സർക്കാരിന്റെ ഉപഹർജിയുമാണ് പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസിലെ ഹൈക്കോടതി നിരീക്ഷണം സിപിഐഎമ്മിനു നിർണായകമാണ്.

ഹർജി കഴിഞ്ഞ മാസം പരിഗണിക്കവെ ലാവ്‌ലിൻ കേസിൽ പിണറായി വിജയനടക്കമുള്ള പ്രതികളെ കുറ്റവിമുക്തമാക്കിയ കീഴ്‌കോടതി വിധിയുടെ നിലനിൽപ് സംശയകരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സർക്കാരിന്റെ ഉപഹർജി തീർപ്പാക്കിയുള്ള വിധിപ്രസ്താവനത്തിലാണ് ഹൈക്കോടതി നിർണായക നിരീക്ഷണം നടത്തിയത്. കേസ് വേഗം പരിഗണക്കണമെന്ന സർക്കാരിന്റെ വാദത്തിൽ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സിബിഐ നൽകിയ റിവിഷൻ ഹർജിയിൽ സർക്കാരിനെ കൂടി കക്ഷി ചേർക്കുകയും ചെയ്തു. പൊതുഖജനാവിന് നഷ്ടമുണ്ടായ കേസാണിത്. പ്രതികളെ വിചാരണ കൂടാതെ വെറുതെ വിട്ടെന്ന ആരോപണം ശരിയെങ്കിൽ അതു പൊതുപ്രസക്തമാണെന്നും വിധിപ്രസ്താവത്തിൽ പറഞ്ഞിരുന്നു.

പത്തും പതിനഞ്ചും വർഷം പഴക്കമുള്ള കേസുകൾ വരെ പരിഗണിക്കാനുണ്ടെങ്കിൽ പ്രാധാന്യം പരിഗണിച്ച് പരമാവധി വേഗത്തിൽ തീർപ്പാക്കാൻ ശ്രമിക്കുമെന്നും കോടതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് നാളെ പരിഗണിക്കുന്നത്.

ലാവ്‌ലിൻ സർക്കാറിനും വൈദ്യുതി ബോർഡിനും വൻ തുക നഷ്ടം വന്ന കേസാണെന്നും വാദം വൈകുന്നത് സർക്കാറിനെ ബാധിക്കുമെന്നുമാണ് ഹർജി നേരത്തെ കേൾക്കണമെന്ന അപേക്ഷയിൽ സർക്കാർ പറഞ്ഞിരുന്നത്. സർക്കാരിനു വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലിയാണ് ഉപഹർജി സമർപ്പിച്ചത്. ലാവലിൻ കരാർ ഒപ്പിട്ട കാലത്തെ വൈദ്യുതി മന്ത്രിയും സിപിഐ.എം. നേതാവുമായ പിണറായി വിജയന് ഇടപാടിൽ പങ്കുണ്ടെന്ന് സിബിഐ.യുടെ കണ്ടെത്തലുണ്ട്. എന്നാൽ, അത് പരിഗണിക്കാതെയാണ് തിരുവനന്തപുരത്തെ സിബിഐ. പ്രത്യേക കോടതി പിണറായി വിജയനെയും മറ്റും കുറ്റവിമുക്തരാക്കിയതെന്നും ഹർജിയിൽ പറയുന്നു.

പന്നിയാർ, ചെങ്കുളം, പള്ളിവാസൽ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാർ വൈദ്യുതി ബോർഡിനും സർക്കാറിനും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.