കൊച്ചി: ലാവലിൻ കേസിൽ വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചു. പിണറായി വിജയൻ ഉൾപ്പെടെ ഉള്ളവരെ കുറ്റവിമുക്തരാക്കിയതിന് എതിരായ ഹർജി പരിഗണിച്ചാണു തീരുമാനം. ജനുവരി നാലു മുതൽ 12 വരെ കോടതി വാദം കേൾക്കും.

ഇതിനായി കൂടുതൽ ദിവസം വേണമെന്ന് സിബിഐയും പ്രതികളുടെ അഭിഭാഷകനും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇരുകൂട്ടരുടെയും സൗകര്യം കണക്കിലെടുത്ത് കേസ് ജനുവരി നാലിലേക്ക് വാദത്തിനായി മാറ്റിയത്. നേരത്തെ അന്തിമവാദം നവംബർ 29ന് നടത്താനായിരുന്നു ആദ്യതീരുമാനം. എന്നാൽ സിബിഐയുടെ ആവശ്യത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

അന്തിമവാദം തുടങ്ങാൻ തയ്യാറാണെന്ന് സിബിഐ ഇപ്പോൾ കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് കമാൽ പാഷ അധ്യക്ഷനായ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിച്ചത്. പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെ നടന്ന ഇടപാടിലാണ് അഴിമതി ആരോപണം ഉയർന്നത്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാർ മൂലം വൈദ്യുതി ബോർഡിനും സർക്കാരിനും നഷ്ടം വന്നെന്നായിരുന്നു കേസ്.

കേസ് അന്വേഷിച്ച് 2013 നവംബറിൽ പിണറായി വിജയനുൾപ്പെടെയുള്ളവരെ സിബിഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരും ക്രൈം എഡിറ്റർ നന്ദകുമാറും നൽകിയ ഉപഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. പുനഃപരിശോധാ ഹർജി സമർപിക്കാൻ സിബിഐയ്ക്ക് മാത്രമെ അധികാരമുള്ളൂവെന്നും കക്ഷിചേരാൻ മറ്റുള്ളവർക്ക് അവകാശമില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.