ന്യൂഡൽഹി: എസ്എൻസി ലാവ്ലിൻ കേസിൽ പിണറായി വിജയനെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നൽകിയ ഹർജി പരിഗണിക്കുന്ന സുപ്രീം കോടതിയിലെ ബെഞ്ചിൽ മാറ്റം. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റീസുമാരായ ഇന്ദിരാ ബാനർജി, കെ.എം. ജോസഫ് എന്നിവരെയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

ജസ്റ്റീസുമാരായ ഹേമന്ദ് ഗുപ്തക്കും രവീന്ദ്ര ഭട്ടിനും പകരമാണ് ഇത്. ചൊവ്വാഴ്ചയാണ് എസ്എൻസി ലാവ്ലിൻ കേസ് സുപ്രീം കോടതി ഇനി പരിഗണിക്കുന്നത്. പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.