കൊച്ചി: ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം. ലാവ്ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി ഉത്തരവ് ഹൈക്കോടതിയും ശരിവച്ചു. ഇതോടെ അഴിമതിക്കുരുക്കിൽ നിന്ന് പിണറായി വിജയൻ രക്ഷപ്പെടുകയാണ്. ജസ്റ്റിസ് ഉബൈദ് ആണ് കേസിൽ വിധി പറഞ്ഞത്. പിണറായി വിജയനെ സിബിഐ വേട്ടയാടുകയായിരുന്നുവെന്ന് പറഞ്ഞ ഹൈക്കോടതി കെഎസ്ഇബി ഉദ്യോഗസ്ഥർ കേസിൽ വിചാരണ നേരിടണമെന്നും ഉത്തരവിട്ടു. കെ.വി. രാജഗോപാൽ, കസ്തൂരിരംഗ അയ്യർ, ആർ. ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും വിധിയിലുണ്ട്.

പിണറായി അടക്കം മൂന്നു പേരെയാണ് കേസിൽ നിന്ന് ഒഴിവാക്കിയത്. ശേഷിക്കുന്ന പ്രതികൾ വിചാരണ നേരിടണം. പിണറായി വിജയനെ സിബിഐ വേട്ടയാടുകയായിരുന്നുവെന്ന് പറഞ്ഞ ഹൈക്കോടതി കെഎസ്ഇബി ഉദ്യോഗസ്ഥർ കേസിൽ വിചാരണ നേരിടണമെന്നും ഉത്തരവിട്ടു. ലാവലിൻ കേസിൽ ഒന്നാം പ്രതിയായ മോഹനചന്ദ്രൻ, എഴാം പ്രതിയായ പിണറായി വിജയൻ, എട്ടാം പ്രതിയായ ഫ്രാൻസിസ് എന്നിവരെ കുറ്റിവിമുക്തരാക്കിയ സിബിഐ കോടതിയുടെ വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. അതേസമയം പ്രതിപട്ടികയിലുള്ള മറ്റുള്ളവർ വിചാരണ നേരിടേണ്ടി വരും. പിണറായിക്ക് ശേഷം വന്ന വൈദ്യുതി മന്ത്രിമാരും കാൻസർ സെന്ററിന് സഹായം ലഭിക്കാൻ കത്തിടപാടുകൾ നടത്തിയിട്ടുണ്ട് അപ്പോൾ പിണറായിയെ മാത്രം പ്രതിയായി കാണാനാവില്ല. ക്രിമിനൽ പരിധിയിൽപ്പെടുന്ന ഗൂഢാലോചനയോ അഴിമതിയോ പിണറായി വിജയനും, കെഎസ്ഇബി ചെയർമാനായി ഫ്രാൻസിസോ ചെയ്തതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

പിണറായി ലാവ്ലിൻ ഇടപാടിൽനിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല. സിബിഐ പിണറായി വിജയനെ കുടുക്കാൻ ശ്രമിച്ചു. പിണറായി വിജയനെതിരെ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു. വിധി മുഴുവൻ വായിച്ചതിനുശേഷമേ വാർത്ത നൽകാവൂയെന്ന് മാധ്യമങ്ങൾക്ക് ജഡ്ജിയുടെ നിർദ്ദേശം നൽകിയിരുന്നു. വിധി പറയാൻ മാറ്റിയശേഷം ഊമക്കത്തുകൾ കിട്ടിയെന്നു പറഞ്ഞ ജഡ്ജി, 202 പേജുള്ള വിധിന്യായം മുഴുവൻ വായിച്ചു കേൾപ്പിക്കുമെന്നും വ്യക്തമാക്കി. പെട്ടെന്ന് വിധി പറയാൻ തീരുമാനിച്ചത് ചർച്ചകൾ ഒഴിവാക്കുന്നതിനാണ്. പലർക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അതു ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

സിബിഐ പറയുന്ന തെളിവുകളൊന്നും കേസിൽ നിലനിൽക്കുന്നതല്ല. ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഒരു കരാർ മാത്രമാണിത്. കെ.എസ്.ഇബി ബോർഡ് എടുത്ത തീരുമാനം മാത്രമാണിത്. ഈ കരാറിന്റെ വിശദാംശങ്ങളോ ഇതിൽ ആർക്കെങ്കിലും ലാഭമുണ്ടായോ എന്നുള്ളത് 1,7,8 പ്രതികൾക്കൊന്നും അറിയില്ലായിരുന്നു. ക്യാബിനറ്റിൽ ഈ സംഭവവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള മൂടിവെക്കലും നടന്നിട്ടില്ല. സിബിഐയുടെ പക്കൽ ഇവർ ലാഭമുണ്ടാക്കി എന്നതിന് ഒരു തെളിവുമില്ലെന്നും കോടതി പറഞ്ഞു. കമ്പനിയുമായി ബോർഡ് ഉണ്ടാക്കിയ കരാർ മന്ത്രിസഭാ യോഗത്തിൽ വെക്കുകമാത്രമാണ് ഉണ്ടായത്. കമ്പനി ഏതെങ്കിലും തരത്തിൽ കരാർ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അത് പിണറായി അടക്കമുള്ളവരിൽ അടിച്ചേൽപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 'പിക്ക് ആൻഡ് ചൂസ്' (തിരഞ്ഞെടുത്ത് പ്രതിയാക്കുക) എന്ന വാക്ക് ഉപയോഗിച്ചാണ് കോടതി സിബിഐയെ രൂക്ഷമായി വിമർശിച്ചത്.

102 പേജുള്ള വിധിന്യായമാണ് വായിച്ചത്. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകൾ അപൂർണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയിൽനിന്ന് നേരത്തെ ഒഴിവാക്കിയത്. തുടർന്ന് ഇതിനെതിരെറിവിഷൻ ഹർജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതി അഭിഭാഷകൻ ഹരീഷ് സാൽവെയാണ് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനായി ഹൈക്കോടതിയിൽ ഹാജരായത്. പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം.

ഇക്കഴിഞ്ഞ ഏപ്രിലിൽ കോസിൽ വിചാരണ പൂർത്തിയാക്കിയിരുന്നു. മുഖ്യമന്ത്രി കസേരിയിൽ തുടർന്നും ഇരിക്കാനുള്ള അനുമതി കൂടിയാണ് കോടതി വിധി. വിധി എതിരായിരുന്നുവെങ്കിൽ ലാവ്ലിൻ കേസിൽ പിണറായി പ്രതിയാകുമായിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പദം രാജിവയ്ക്കേണ്ടി വരുമായിരുന്നു. ഇതിനുള്ള സാഹചര്യമാണ് ഇതോടെ തീരുന്നത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ സിബിഐ ഹർജി നൽകാൻ ഇടയുണ്ട്. അതിനാൽ ലാവ്ലിനിലെ നിയമപോരാട്ടം തുടരും. പക്ഷേ ഈ നടപടികൾ പൂർത്തിയാക്കാൻ ഇനിയും മാസങ്ങൾ വേണ്ടി വരും. അതു വരെ മുഖ്യമന്ത്രിയായി തുടരാം. വിചാരണ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരായ കുറ്റപത്രം റദ്ദാക്കിയ നടപടിക്കെതിരെ സിബിഐ നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് വിധി.

പിണറായി വിജയൻ അടക്കമുള്ളവരെ വിചാരണ കൂടാതെ വെറുതെ വിട്ടത് നിയമവിരുദ്ധമാണെന്ന് സിബിഐ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമാണെന്നും സിബിഐ വാദിച്ചു. ഇതെല്ലാം കോടതി തള്ളി. കേസിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവെയെ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായിരുന്നു. ഈ നീക്കം ഫലിക്കുകയും ചെയ്തു. സിബിഐ കോടതിയിൽ എംകെ ദാമോദരനാണ് പിണറായിക്ക് വേണ്ടി വാദിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതോടെ ദാമോദരന് കേസിൽ ഇടപെടാൻ കഴിയാത്ത സാഹചര്യം വന്നു. ഇതോടെയാണ് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ഹരീഷ് സാൽവെയെ വാദത്തിന് എത്തിച്ചത്. ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് കെട്ടുകഥയാണെന്നാണ് പിണറായിക്കു വേണ്ടി ഹാജരായ ഹരീഷ് സാൽവെ സമർഥിച്ചു.

നല്ല ഉദ്ദേശ്യത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലാവലിന് വേണ്ടി ശ്രമിച്ചതെന്നും നല്ല കാര്യങ്ങൾ ചെയ്താലും പഴി കേൾക്കുന്ന സാഹചര്യമാണെന്നും ഹരീഷ് സാൽവേ വാദിച്ചു. കെഎസ്ഇബിയുടെ വാണിജ്യ പുരോഗതിക്കുവേണ്ടിയായിരുന്നു ലാവലിൻ കരാർ. ലാവലിൻ അഴിമതി ഉണ്ടാക്കിയെടുത്ത കഥയാണെന്നും ഹരീഷ് സാൽവേ പറഞ്ഞു. മലബാർ ക്യാൻസർ സെന്ററിന് സഹായം നൽകിയതിലും ഗൂഢാലോചനയില്ല. മലബാർ കാൻസർ സെന്ററിന് ധനസഹായം ലഭ്യമാക്കാമെന്ന ലാവ്ലിൻ കമ്പനി വാഗ്ദാനം കെഎസ്ഇബിയുമായുണ്ടാക്കിയ കരാറിന്റെ ഭാഗമല്ലെന്നും സിബിഐയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതവുമാണെന്നും ഹരീഷ് സാൽവെ വാദിച്ചു. ഇതെല്ലാം കേരള മുഖ്യമന്ത്രിക്ക് ഗുണകരമായി മാറുകയായിരുന്നു.

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാർ കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനു നൽകിയതിൽ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് സിബിഐ. യുടെ കേസ്. 2013-ൽ പിണറായി വിജയൻ ഉൾപ്പെടെ കേസിലുൾപ്പെട്ടവരെ തിരുവനന്തപുരം സിബിഐ. കോടതി കുറ്റവിമുക്തരാക്കി. അതിനെതിരെയാണ് സിബിഐ പുനപരിശോധനാ ഹർജി സമർപ്പിച്ചത്. കേസിന്റെ വിചാരണയ്ക്കിടെ പിണറായി വിജയനെതിരായ സിബിഐ അഭിഭാഷകൻ ഗുരുതരമായ ആരോപണങ്ങളാണ് പിണറായിക്ക് എതിരെ നരത്തിയത്.

ലാവ്ലിൻ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്നത്തെ വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് മറച്ചുവെച്ചെന്നും ഇടപാടിന് പിണറായി അമിത താൽപര്യം കാണിച്ചെന്നുമായിരുന്നു സിബിഐയുടെ പ്രധാന ആരോപണം. ലാവ്ലിനുമായി വിതരണ കരാറുണ്ടാക്കിയത് മന്ത്രിസഭ അറിഞ്ഞിരുന്നില്ല. ഇടപാടുമായി ബന്ധപ്പെട്ട് വൈദ്യുത ബോർഡിലെ ഉന്നത ജീവനക്കാർക്കുണ്ടായിരുന്ന എതിർപ്പുകൾ സ്വാധീനം ഉപയോഗിച്ച് മറച്ചുവെച്ചെന്നും നിയമപരമായി നിലനിൽക്കാത്ത കരാറാണ് കമ്പനിയുമായി ഉണ്ടാക്കിയതെന്നും സിബിഐ ആരോപിച്ചിരുന്നു. ലാവ്ലിൻ പ്രതിനിധികൾക്ക് പ്രത്യേക പരിഗണന നൽകി.

മലബാർ കാൻസർ സെന്റർ എന്ന ആശയം പിണറായിയുടേത് മാത്രമാണ്. ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കരാറുണ്ടാക്കുമ്പോൾ പൂർണ നവീകരണം ആവശ്യമില്ലെന്ന് പിണറായി വിജയന് ബോധ്യമുണ്ടായിരുന്നു. ഇതു സംബന്ധിച്ച് റിപ്പോർട്ടുകൾ അദ്ദേഹം കണ്ടിട്ടുണ്ട്. എന്നിട്ടും പൂർണ നവീകരണത്തിന് കരാറുണ്ടാക്കുകയായിരുന്നെന്നും ഇതിനു പിന്നിൽ ഗൂഢാലോചന നടത്തിയെന്നും സിബിഐ ആരോപിച്ചിരുന്നു. നിലനിൽക്കുന്ന കുറ്റങ്ങളും തെളിവുകളും സാക്ഷികളും സംബന്ധിച്ച കുറിപ്പും സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതെല്ലാം ഹൈക്കോടതി തള്ളിക്കളയുകയാണ് ഫലത്തിൽ.