കൊച്ചി: തിരുനൽവേലിയിൽ കാറപകടത്തിൽ പെട്ട് മരിച്ചത് പോണ്ടിച്ചേരി ലോ കളേജിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ടീച്ചർ. മലയാളിയായ ഷൈമോൾ(36) പൂജ അവധി കഴിഞ്ഞ് തമിഴ്‌നാട്ടിലെ ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ച കാർ റോഡ് ഡിവൈഡറിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിലാണ് ഷൈമോൾ മരിച്ചത്. ആനയറയ കുടുവൂർ കാവിൽലൈയെൻ വൈകുണ്ഠം വീട്ടിൽ പ്രേംജിത്തിന്റെ ഭാര്യയാണ് അദ്ധ്യാപിക. പോണ്ടിച്ചേരി ലോ കളേജിെ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തു വരികയായിരുന്നു.

നാട്ടിൽ അവധി ആഘോഷിച്ച് മടങ്ങുന്നതിനിടെയാണ് അപകടം ഷൈമോളെയും കുടുംബത്തെയും തേടിയെത്തിയത്. അപകടത്തിൽ ഇവരുടെ ഒന്നരവയസുകാരിയായ ഇളയ മകൾ അബിദേവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുനൽവേലിക്ക് സമീപം റെഡ്ഡിയാർപെട്ടിയിൽ വെച്ച് തിങ്കളാഴ്‌ച്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. മൂത്ത മകൻ ആദിദേവ്(5) മുൻസീറ്റിലും ഷെബോളും അബിദേവും പിൻസീറ്റിലുമായിരുന്നു യാത്ര ചെയ്തത്.

നിയന്ത്രണം വിട്ട കാർ റോഡിലെ ഡിവൈഡറിൽ ഇടിച്ച് കീഴ്‌മേൽ മറിഞ്ഞ് സമീപത്തെ മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. സംഭവസമയം സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന ഷൈമോൾ കാറിൽ നിന്നും തെറിച്ച് പുറത്തേക്ക് വീണുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സാരമായി പരിക്കേറ്റ ഷൈമോളെയും ഇളയ മകനെയും ഉടൻ തന്നെ തിരുനൽവേലി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽപ്പസമയത്തിനുള്ളിൽ ഷൈമോൾ മരണപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള അബിദേവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

നാല് ദിവസത്തെ അവധിക്ക് ശേഷം കുടുംബം ഇന്നലെ പുലർച്ചെയാണ് പോണ്ടിച്ചേരിയിലേക്ക് യാത്ര തിരിച്ചത്. കഴിഞ്ഞ ദിവസം ഷൈമോൾക്ക് എപിപിയായി പിഎസ്‌സിയുടെ നിയമന ഉത്തരവ് ലഭിച്ചിരുന്നു. മൂന്ന് മാസം മുമ്പാണ് പോണ്ടിച്ചേരി ഗവ. ലോ കോളേജിൽ ജോലി ലഭിച്ചത്. ഇതോടെ കുടുംബത്തോടെ അവിടേക്ക് താമസം മാറ്റുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപികയായി മാറാൻ ഷൈമോൾക്ക് സാധിച്ചിരുന്നു. തിരുമല അണ്ണൂർ ശ്രീനിലയത്തിൽ പരേതനായ കുട്ടപ്പന്റെയും ശാന്തമ്മയുടെയും മകളാണ്. മൃതദേഹം ചൊവ്വാഴ്‌ച്ച വൈകീട്ട് അഞ്ചിന് മുട്ടത്തറ മോക്ഷകവാടത്തിൽ സംസ്‌ക്കരിക്കും.