ലോകത്ത് എല്ലാ രാജ്യങ്ങളിലും നിയമങ്ങൾ നിർമ്മിക്കപ്പെടുന്നത് നാല് ഉറവിടങ്ങളിൽ നിന്നാണ്. ഒന്ന് ആ രാജ്യത്ത് പരമ്പരാഗത കാലം മുതൽ നിലവിൽ നിൽക്കുന്ന ആചാരങ്ങളിൽ നിന്നും ശീലങ്ങളിൽ നിന്നും. രണ്ട് ആ രാജ്യത്തെ ഭരണഘടന. മൂന്ന് ആ രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെടുവിക്കുന്ന വിധികൾ. നാല് ആ രാജ്യത്തെ നിയമ നിർമ്മാണ സഭകൾ സൃഷ്ടിക്കുന്ന നിയമങ്ങൾ. ഇന്ത്യയിലും സ്ഥിതി ഇതു തന്നെയാണ്. ഇവ നാലും റീസണബിളായി യോജിക്കുന്നിടത്താണ് ഒരു അന്തിമ വിധി അല്ലെങ്കിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത്. ഈ പശ്ചാത്തലത്തിൽ വേണം സുപ്രീം കോടതി ശബരിമലയിൽ എന്തുകൊണ്ട് യുവതികൾക്കും പ്രവേശിക്കാം എന്ന വിധി പ്രഖ്യാപിച്ചത് എന്ന് വിലയിരുത്താൻ.

 അതേക്കുറിച്ചാണ് ലെയ്മാൻസ് ലോയിൽ ഇന്ന് ചർച്ച ചെയ്യുന്നത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുവാൻ പാടില്ല എന്നത് ഒരു ലിഖിത നിയമമല്ല. പ്രത്യുതാ അതൊരു ആചാരമാണ്. ഈ ആചാരം സംരക്ഷിക്കപ്പെടാൻ ഇന്ത്യൻ ഭരണഘടനയിൽ വകുപ്പുകളുണ്ട്. അതിന് നമ്മൾ കസ്റ്റം എന്ന ഉറവിടത്തിലേക്ക് പോകേണ്ടി വരും. എന്നാൽ കസ്റ്റം അഥവാ ആചാരം പാലിക്കപ്പെടണമെങ്കിൽ അതിന് ചില നിബന്ധനകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അത് ചരിത്രാതീത കാലം മുതലുള്ളതാകണം. ഇന്ന് ജീവിച്ചിരിക്കുന്നവർക്ക് ഇന്നതെ സമൂഹത്തിന് ഇന്നത്തെ ചരിത്രത്തിന് ഓർക്കാൻ കഴിയുന്നതിന് മുൻപ് ഇത്തരമൊരു ആചാരമുണ്ടാകണം. രണ്ട് ഈ ആചാരങ്ങൾ തുടർച്ചയായി ഉള്ളതാകണം.

അങ്ങനെ ഒരുപാട് മാനദണ്ഡങ്ങൾ അതിനുണ്ട്. സമൂഹത്തെ നിയമങ്ങൾക്ക് രാജ്യത്തെ നിയമങ്ങൾക്ക് എതിരാവാൻ പാടില്ല. രാജ്യത്തെ മൊറാലിറ്റിക്ക് എതിരാവാൻ പാടില്ല. ഉദാഹരണത്തിന് കർണാടകയിൽ ഒരു കേസുണ്ടായിരുന്നു വല്യപ്പന്മാർക്ക് കൊച്ചു മക്കളെ കല്യാണം കഴിക്കാം. സുപ്രീം കോടതി അത് ആചാരമായി അനുവദിക്കാൻ പാടില്ല. കാരണം പബ്ലിക്ക് മൊറാലിറ്റിക്ക് എതിരാണെന്ന് പറഞ്ഞു. അപ്പോൾ ഇവിടെ ഈ കസ്റ്റം എന്ന അവകാശം നമുക്ക് സംരക്ഷിക്കാൻ സാധിക്കാതെ പോയത് സുപ്രീം കോടതിയിൽ വാദിക്കാൻ പറ്റാതെ പോയത് ഇടക്കാലത്ത് സ്ത്രീകൾ പ്രവേശിച്ചിട്ടുണ്ട് എന്നതിന്റെ തെളിവ് ദേവസ്വം ബോർഡ് തന്നെ സമർപ്പിച്ചത് തന്നെയാണ്. പലകാലത്തും സ്ത്രീകൾ എത്തിയിട്ടുണ്ട്.

രാജാക്കന്മാരുടെ കൂടെ രാജ്ഞിമാരും എത്തിയിട്ടുണ്ട്. അക്കാലത്ത് കമ്മീഷന്മാരെത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള വിഷയങ്ങളുണ്ടായിരുന്നതുകൊണ്ട് ഇതിന്റെ ഒരു തുടർച്ച തെളിയിക്കാൻ സാധിച്ചിട്ടില്ല. എന്ന് മാത്രമല്ല ഇത് ഓർമ്മ വയ്ച്ചതിന് മുൻപ് മുതലേ ഇങ്ങനെയൊരു ശീലമുണ്ടായിരുന്നുവെന്നുള്ള വാദവും തെളിയിച്ച് വിജയിക്കാൻ സാധിച്ചില്ല. പിന്നീട് ഞാൻ വിശദീകരിക്കാനിരിക്കുന്നതാണെങ്കിലും ഇവിടെ പറയേണ്ടതായുള്ള വസ്തുത ഇന്ത്യയിലെ ഏറ്റവും വലിയ നിയമം ഇന്ത്യൻ ഭരണഘടനയാണ് എന്നുള്ളതാണ്.നമ്മുടെ പാർലമെന്റ് നിർമ്മിക്കുന്നതും നിയമസഭകൾ നിർമ്മിക്കുന്നതുമായ നിയമങ്ങളൊക്കെ ഭരണഘടനയുടെ താഴയേ വരു. അങ്ങനെ നിയമിക്കപ്പെടുന്ന നിയമങ്ങൾ നമ്മുടെ പാർലമെന്റ് മഹാഭൂരിപക്ഷത്തോടെ പാസാക്കുന്ന ഒരു നിയമം ഇന്ത്യൻ ഭരണ ഘടനയ്ക്ക് വിരുദ്ധമാണെങ്കിൽ അത് റദ്ദാക്കാനുള്ള അവകാശം സുപ്രീം കോടതിക്കുണ്ട്.

ഹൈക്കോടതിക്ക് പോലുമുണ്ട്. അതു കൊണ്ട് എല്ലാ നിയമങ്ങളും ഭരണഘടനയ്ക്ക് വിധേയമാകണം എന്നാണ് വയ്പ്. ഇവിടെ ശബരിമല കേസുമായി ബന്ധപ്പെട്ട് ഭരണഘടനയിലെ രണ്ട് അനുച്ഛേദങ്ങൾ, ആർട്ടിക്കിളുകൾ ബാധകമായി. ഒന്ന് പതിനാലാമത്തെ അനുച്ഛേദം. ആർട്ടിക്കിൾ 14ന് രണ്ട് പ്രധാനപ്പെട്ട സവിശേഷതകളുണ്ട്. ആദ്യത്തേത് നിയമത്തിന് മുൻപിൽ എല്ലാവരും തുല്യരാണ് എന്നും നിയമത്താൽ സംരക്ഷിക്കപ്പെടുന്ന കാര്യത്തിൽ എല്ലാവരും തുല്യരാണ് എന്നതാണ്. ഇത് പ്രായോഗികമായി പലപ്പോഴും നടക്കാറില്ല. നമുക്കറിയാം സമ്പന്നർക്കും പണമുള്ളവർക്കും അധികാരങ്ങളിലിരിക്കുന്നവർക്കും നിയമം ബാധകമല്ല. സാധാരണക്കാരൻ അര ലിറ്റർ ചാരായം വാറ്റിയാൽ അകത്താകും അതൊക്കെ നമുക്കറിയാം.പക്ഷേ സാധാരണക്കാരനും അവന്റെ അവകാശത്തിന് വേണ്ടി സുപ്രീം കോടതി വരെ പോകാൻ സാധിച്ചാൽ ജയിക്കാൻ സാധിക്കും എന്നതാണ് നമ്മുടെ ഭരണഘടനയുടെ പ്രത്യേകത. എന്നാൽ ഒരു സാധാരണക്കാരന് ജയിലിൽ പോയി ആറ് മാസം കിടക്കുന്നതാണ് സുപ്രീം കോടതി വരെ പോയി തെറ്റാണെന്ന് സ്ഥാപിക്കുന്നതിനേക്കാൾ എളുപ്പം എന്നതു കൊണ്ട് നടക്കുന്നില്ല.

ആർട്ടിക്കിൾ 14ന്റെ രണ്ടാമത്തെ പ്രത്യേകത വിവേചനമില്ലാതിരിക്കുക എന്നതാണ്. നിയമത്തിന് മുൻപിൽ തുല്യരാണ് എന്നത്‌പോലെ തന്നെ മതത്തിന്റെയോ ഭാഷയുടേയോ പ്രദേശത്തിന്റേയോ ജീവിത രീതിയുടെയോ ഒന്നിന്റേയും പേരിൽ ആരേയും വിവേചനം നടത്താൻ പാടില്ല എന്നുള്ളതാണ്. പക്ഷേ അതിന് എക്‌സംപ്ഷൻസ് ഉണ്ട്. സംവരണം അതിന് ഉദാഹരണമാണ്. എല്ലാവരേയും തുല്യമായി കാണുന്നത് ഓരോ വ്യക്തിയും അവനവന്റെ ഗ്രൂപ്പിലെ തുല്യതയാണ് കാണുന്നത്. ജാതിയുമായി ബന്ധപ്പെട്ട് സംവരണമുണ്ട് ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണമുണ്ട് , അതിന് പ്രത്യേക ഭരണഘടനാ പദവിയുണ്ട്. സ്ത്രീകൾക്ക് സംവരണമുണ്ട്. അതൊക്കെ നിയമപരം തന്നെയാണ്. ഇവിടെ സുപ്രീം കോടതി പരിഗണിച്ചത് ഇത് മാത്രമാണ്.